സിപിഐ എം ജനകീയ പ്രക്ഷോഭത്തിൽ ആയിരങ്ങൾ
തിരുത്തിക്കും പോരാട്ടജ്വാല

പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും അന്യായമായ വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പാസ്പോർട്ട് ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
സ്വന്തംലേഖകൻ
Published on Jun 05, 2026, 01:37 AM | 1 min read
ആലപ്പുഴ
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിൽ പ്രതിഷേധജ്വാലയുമായി ആയിരങ്ങൾ. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിച്ചതിനാൽ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം ഉണ്ടായ അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ജനങ്ങൾ ഇരന്പിയെത്തി. ആലപ്പുഴ നഗരത്തിൽ മുനിസിപ്പൽ ഓഫീസിന് സമീപത്തുനിന്ന് പാസ്‌പോർട്ട് ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്. സിപിഐ എം ജില്ലാ സെകട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. പെട്രോളിനും പാചകവാതകത്തിനും അടിക്കടി വിലകൂട്ടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വർധിക്കുന്നതോടൊപ്പം തൊഴിലില്ലായ്‌മയും സൃഷ്‌ടിക്കുന്നതായി ആർ നാസർ പറഞ്ഞു. ആഗോള വിപണിയിൽ പെട്രോളിയം ഉൽപ്പന്നവില ഗണ്യമായി കുറഞ്ഞപ്പോൾ, ഇന്ത്യയിൽ പെട്രോളിനും പാചകവാതകത്തിനുമടക്കം വിലവർധിപ്പിച്ചത് കോർപറേറ്റുകളെ സഹായിക്കാനാണ്. ജനങ്ങളെ കൊള്ളയടിച്ച് കോർപറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അധികനികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും നാസർ ആവശ്യപ്പെട്ടു. മാവേലിക്കരയിൽ കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, മാന്നാറിൽ സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, കായംകുളത്ത് സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ ചാരുംമൂട്ടിലും എം സത്യപാലൻ കാർത്തികപ്പള്ളിയിലും കെ ആർ ഭഗീരഥൻ കുട്ടനാട്ടിലും എ എം ആരിഫ് കഞ്ഞിക്കുഴിയിലും പി പി ചിത്തരഞ്‌ജൻ മാരാരിക്കുളത്തും കെ ജി രാജേശ്വരി തകഴിയിലും എച്ച് സലാം അന്പലപ്പുഴയിലും മനു സി പുളിക്കൽ അരൂരിലും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ ദേവകുമാർ ഹരിപ്പാടും എൻ ആർ ബാബുരാജ് ചേർത്തലയിലും ഏരിയ സെക്രട്ടറി എം ശശികുമാർ ചെങ്ങന്നൂരിലും ഉദ്‌ഘാടനംചെയ്‌തു.










0 comments