ഗ്രാമീണരുടെ സമ്പാദ്യം കേന്ദ്രം വിറ്റുതുലയ്‌ക്കുന്നു: എം വി ഗോവിന്ദൻ

ആലപ്പുഴ
ചങ്ങാത്ത മുതലാളിത്തത്തിനായി കേന്ദ്രസർക്കാർ ഗ്രാമീണജനതയുടെ സമ്പാദ്യം വിറ്റുതുലയ്‌ക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരാരിക്കുളം രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എൽഐസിയുടെ 34,000 കോടിയുടെ ആസ്‌തി അദാനി ഗ്രൂപ്പിന് ജാമ്യം നൽകിയത് ഇതിന് ഉദാഹരണമാണ്. ലോകത്തെ ഏറ്റവും വലിയ മുതലാളിയായി അദാനിയെ മാറ്റാനുള്ള മോദിയുടെ ശ്രമമാണിത്. ആർഎസ്എസിന്റെ 100–-ാം വാർഷികത്തിൽ വർഗീയ കലാപമുണ്ടാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കോർപറേറ്റുകളുടെ സഹായം വേണം. ഇതിനാണ് അദാനിയെ സഹായിക്കുകയും ആരുമറിയാതെ മറച്ചുവയ്‌ക്കുകയും ചെയ്‌തത്. രാജ്യത്ത് വർഗീയധ്രുവീകരണം നടത്താനാണ് സംഘപരിവാർ ശ്രമം. അതിനായി അപരവിരോധം സൃഷ്‌ടിക്കനാണ് കേന്ദ്രം വോട്ടർപട്ടിക പുതുക്കുന്നത്. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പൗരത്വ ഭേദഗതിയും ഏകീകൃത സിവിൽ കോഡും വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയത്. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. നാല് ഭരണഘടനാ രൂപങ്ങളിൽ പാർലമെന്ററി സംവിധാനം മാത്രമാണ് കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പമുള്ളത്. നവംബർ ഒന്നിന് രാജ്യത്തെ ആദ്യ അതിദാരിദ്രമുക്ത സംസ്ഥാനമായി കേരളം മാറും. ഇതിലൂടെ കേരളം വീണ്ടും ലോകത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.










0 comments