കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റ സംഭവം
പെൺസുഹൃത്തിനെ ശല്യം ചെയ്‍തതിലെ വൈരാഗ്യം

എം. സിബി, വിഷ്ണു ലാൽ
ആലപ്പുഴ
കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ റിമാൻഡിൽ. തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണു ലാൽ (25), കല്ലയം ശിവാലയം വീട്ടിൽ എം സിബി (23) എന്നിവരെയാണ് ആലപ്പുഴ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വെട്ടേറ്റ കണ്ണൂർ ചെറുകുന്ന് ഫാത്തിമ ഹൗസിൽ റിയാസ് (25) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴം വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. സിബിയുടെ പെൺസുഹൃത്തിനെ റിയാസ് ശല്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മറ്റൊരു പെൺകുട്ടിയുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സംസാരിച്ച് പ്രതികൾ റിയാസിനെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനായി സുഹൃത്തിനൊപ്പമാണ് റിയാസ് ആലപ്പുഴയിലേത്തിയത്. ശേഷം സുഹൃത്തിനെ സിനിമ കാണാൻ പറഞ്ഞയച്ചു. സുഹൃത്ത് നാലരയോടെ റിയാസിനെ വിളിച്ചെങ്കിലും ആളെത്തിയില്ല എന്നാണ് മറുപടി നൽകിയത്. ഒരുമണിക്കൂറിന് ശേഷം വീണ്ടും വിളിച്ചെങ്കിലും റിയാസ് ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. ആക്രമണദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റിയാസിന്റെ കാലിലും പിൻഭാഗത്തും തുടയിടുക്കുകളിലുമായി ഏഴ് വെട്ടുകളേറ്റിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ റിയാസിന്റെ മൊഴി എടുക്കും. റിയാസ് പോക്സോ കേസിലെ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.









0 comments