തുടർഭരണം തടഞ്ഞത് വലതുപക്ഷ ഏകീകരണം: ഐസക്

പി കെ ചന്ദ്രാനന്ദൻ അനുസ്മരണദിനത്തിൽ വലിയ ചുടുകാട്ടിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അഭിവാദ്യമർപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു തുടങ്ങിയവർ സമീപം
ആലപ്പുഴ
എൽഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം തുടര്‍ഭരണം ഇല്ലാതാക്കാൻ വിമോചന സമരകാലത്തേതുപോലെ വലതുപക്ഷ ഏകീകരണമുണ്ടായെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ഇടതുപക്ഷം സൃഷ്‍ടിച്ച മതനിരപേക്ഷ പുരോഗമന കേരളത്തെ തിരിച്ചുപിടിക്കും. പികെസി ദിനത്തിൽ പി കെ ചന്ദ്രാനന്ദൻ ലൈബ്രറി ആൻഡ് റീഡിങ് റൂം പി കൃഷ്‍ണപിള്ള സ്‍മാരകമന്ദിരത്തിൽ സംഘടിപ്പിച്ച "പുതിയ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേമകാര്യങ്ങളിലും പശ്ചാത്തലവികസനകാര്യത്തിലും ഒരുപോലെ മുന്നേറിയ എൽഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാൻ കേന്ദ്രബിജെപി സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ചു. നിയമം മാറ്റി കിഫ്ബിയെടുക്കുന്ന വായ്‍പയും സര്‍ക്കാരിന്റെ വായ്‍പയായി കണക്കാക്കി. മുൻകാലപ്രാബല്യവും കൊണ്ടുവന്ന് അതുവരെ എടുത്ത വായ്‍പയും ഉള്‍പ്പെടുത്തി. അര്‍ഹമായ സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് പെൻഷനുകളടക്കം കുടിശ്ശിക വന്നത്. ലോക്‍സഭയിൽ ഇതിന്റെ തിരിച്ചടിയുണ്ടായി. നമ്മള്‍ തിരുത്തിയെങ്കിലും കേരളത്തിലെ കോൺഗ്രസിന്റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന അട്ടിമറിയാണിതെന്ന രാഷ്‍ട്രീയം ജനങ്ങളെ പഠിപ്പിക്കാനായില്ല– ഐസക്‍ പറഞ്ഞു. ലൈബ്രറി രക്ഷാധികാരി ആര്‍ നാസര്‍ അധ്യക്ഷനായി. പ്രസിഡന്റ് അഡ്വ കെ പ്രസാദ് സ്വാഗതവും സെക്രട്ടറി പ്രൊഫ. വി എൻ ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു.











0 comments