രാജു എന്നും സ്‌നേഹപാഠം

രാജുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിന് കെമാറാനായി വീട്ടിൽനിന്ന് കൊണ്ടുപോകുന്നു
ഹരിപ്പാട്
തൃക്കുന്നപ്പുഴയിലെ സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിന് കൈമാറി. തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് എസ്എൻ നഗർ രാജു ഭവനത്തിൽ രാജുവിന്റെ (70) ആഗ്രഹമാണ് മരണശേഷം ബന്ധുക്കൾ നിറവേറ്റിയത്. കമ്യൂണിസ്റ്റാശയങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കി മാതൃകയാകണമെന്ന് നിശ്ചയമുണ്ടായിരുന്ന രാജു 10 വർഷം മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. മരിച്ചാൽ സംസ്‌കാര ചടങ്ങുകൾ ഒഴിവാക്കി പഠനത്തിനായി നൽകണമെന്ന് അന്നേ പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ഹൃദയാഘാതമുണ്ടായി കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ബന്ധുക്കൾ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ അറിയിച്ചു. മൃതദേഹം കൈമാറുന്ന രേഖകൾ നേരത്തെ നൽകിയിട്ടില്ലാത്തതിനാൽ ബന്ധുക്കൾ ഇത് സംബന്ധിച്ച് മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ സമ്മതപത്രം നൽകണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. തുടർന്ന് ഭാര്യ കൗതുകമണി, മകൻ രാജേഷ്, മകൾ രേഖ എന്നിവർ ചേർന്ന് രാജുവിന്റെ സമ്മതപത്രം എഴുതി നൽകിയതോടെയാണ് വ്യാഴാഴ്ച മൃതദേഹം അധികൃതർക്ക് കൈമാറിയത്.








0 comments