ഇന്നും ഓറഞ്ച് ജാഗ്രത
മഴകനക്കും മിന്നലും

ആലപ്പുഴ
ജില്ലയിൽ വ്യാഴാഴ്‌ചയും ഓറഞ്ച് ജാഗ്രത തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. ഞായറാഴ്‌ച വരെ മഞ്ഞ ജാഗ്രത നിർദേശവുമുണ്ട്. 24 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലവർഷം വ്യാഴാഴ്‌ച സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മഴ കൂടുതൽ ശക്തമായേക്കും. ബുധനാഴ്‌ചയും ജില്ലയിൽ ഓറഞ്ച് ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ മഴ മാറിനിന്നു. ബുധൻ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 15.84 മില്ലിമീറ്റർ മഴ ലഭിച്ചു. ചേർത്തല–26.0, കായംകുളം–9.0, മാവേലിക്കര– 25.0, മങ്കൊമ്പ്– 4.0, കാർത്തികപ്പള്ളി–15.2 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ ലഭിച്ച മഴ. സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. കേന്ദ്ര കാലവസ്ഥാവകുപ്പ് വേനൽമഴ കണക്കാക്കുന്ന മാർച്ച് ഒന്നുമുതൽ മെയ് 31വരെ സാധാരണയായി ലഭിക്കേണ്ടത് 441.4 മില്ലിമീറ്റർ മഴയാണ്. എന്നാൽ 626.8 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. 187.4 മില്ലിമീറ്റർ (42 ശതമാനം) അധികമഴ.










0 comments