സര്‍വീസ് നഷ്‌ടം
പുതിയ റൂട്ടുകൾ വേണമെന്ന് സ്വകാര്യ ബസുകൾ

ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
ആലപ്പുഴ
കെഎസ്ആര്‍ടിസിയിലെ ഓര്‍ഡിനറി ബസുകളിൽ സ്‍ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയതോടെ പ്രതിസന്ധിയിലായെന്ന് ജില്ലയിലെ സ്വകാര്യ ബസ് ഉടമകള്‍. മുപ്പത് ശതമാനത്തിലേറെ വരുമാന നഷ്‍ടമാണ് പ്രതിദിനം ഉണ്ടാകുന്നതെന്നാണ് കേരള ബസ് ട്രാൻസ്‍പോര്‍ട്ട് അസോസിയേഷന്റെ കണക്ക്. 60 –70 ലിറ്റര്‍ ഡീസൽ ചെലവ്, 3500 രൂപയോളം കൂലി, മറ്റു ചെലവുകള്‍ എന്നിവ കൂടിയാകുമ്പോള്‍ നഷ്‌ടത്തിലാണ് ദിവസവും സര്‍വീസ് അവസാനിപ്പിക്കുന്നത്. പതിനായിരം രൂപ വരുമാനം കിട്ടിയ ബസുകളുടെ വരുമാനത്തിൽ മൂവായിരം രൂപയോളം കുറഞ്ഞു. ആദ്യദിനം ജില്ലയിൽ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിൽ സൗജന്യയാത്ര ചെയ്‍തത് 65,570 സ്‍ത്രീകളാണ്. 12,53,256 രൂപയുടെ ടിക്കറ്റാണ് നൽകിയത്. സൂപ്പര്‍ ഫാസ്റ്റുകള്‍ അടക്കം നിരവധി കെഎസ്ആര്‍ടിസി ബസുകളുള്ള ആലപ്പുഴ – ഇരട്ടക്കുളങ്ങര റൂട്ടിൽ മാത്രം സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കാണ് കനത്ത നഷ്‍ടമുണ്ടാകുന്നത്. ദേശീയപാതയിൽ 14 കിലോമീറ്ററിൽ കൂടുതൽ സര്‍വീസ് നടത്താൻ സ്വകാര്യഓര്‍ഡിനറി ബസുകള്‍ക്ക് അനുവാദമില്ല. ഇരട്ടക്കുളങ്ങര വരെ മാത്രമാണ് അനുമതി. ഇൗ റൂട്ടിൽ സ്‌ത്രീകൾ പൂര്‍ണമായും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുകയാണ്. സ്വകാര്യബസുകളുടെ സമയക്രമത്തോട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിച്ചതും പ്രതിസന്ധിയായി. നാനൂറോളം സ്വകാര്യബസുകളാണ് ജില്ലയിൽ സര്‍വീസ് നടത്തുന്നത്. ത്രൈമാസ നികുതിയിൽ ഇളവും ഡീസൽ സബ്സിഡിയടക്കം ആശ്വാസ നടപടികളില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് കേരള ബസ് ട്രാൻസ്‍പോര്‍ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ജെ കുര്യന്‍ പറഞ്ഞു. പുതിയ റൂട്ടുകളിൽ പെര്‍മിറ്റുകള്‍ അനുവദിക്കണം. ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.









0 comments