വധശ്രമത്തിൽ ജാമ്യമെടുത്ത് മുങ്ങിയവർ പിടിയിൽ

ചേർത്തല
എട്ട് വർഷംമുന്പ് ചേർത്തലയിലെ ബാറിൽ ബിയർകുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് അതിഥിത്തൊഴിലാളികളെ പഞ്ചിമബംഗാൾ അതിർത്തികളിലെത്തി പൊലീസ് പിടികൂടി. സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന ചിക്കൻ നെക്കിലും ബീർപാറ പ്രദേശങ്ങളിൽനിന്നുമാണ് ഇവർ പിടിയിലായത്. ബംഗാൾ സ്വദേശികളായ ബിക്റാം (29), ആഷിക് ഒറാൻ (33), സാരവൻ ഒറാൻ (27) എന്നിവരെയാണ് ചേർത്തല പൊലീസ് പിടിച്ചത്. സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുന്നതിനിടെ 2018 ആഗസ്‌ത് ഏഴിന് ചേർത്തലയിലെ ബാറിൽ മദ്യപിക്കാനെത്തിയ നാലംഗസംഘം തർക്കത്തിനൊടുവിലാണ് മായിത്തറ സ്വദേശി ഹരികുമാറിനെ(39) കുത്തിയത്. വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്ത ചേർത്തല പൊലീസ് പ്രതികളെ അറസ്‌റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവർ നാട്ടിലേക്ക് മുങ്ങി. അവിടെ പലയിടങ്ങളിൽ ജോലിചെയ്‌തു. ചേർത്തല സ്‌റ്റേഷൻ ഓഫീസർ ഹേമന്ത്കുമാറിന്റെ നിർദേശപ്രകാരം ജൂൺ 22നാണ് എഎസ്ഐ രതീഷ് ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർ ഷിനു എന്നിവർ ബംഗാളിലേക്ക് യാത്രതിരിച്ചത്. അതിർത്തിയായ ചിക്കൻനെക്കിലെത്തിയ പൊലീസിന് കോഴിക്കോട് സ്വദേശിയും പശ്ചിമബംഗാൾ ഇന്റലിജൻസ് ബ്യൂറോ ഡിഐജിയുമായ അമർനാഥിന്റെ സഹായം ലഭിച്ചു. ഇതോടെ പ്രതികളുടെ വാസസ്ഥലം കണ്ടെത്താനായി. പലയിടങ്ങളിൽ ജോലിചെയ്‌തിരുന്ന പ്രതികളുടെ മൊബൈൽഫോൺ കേ ന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് മൂവരെയും പിടികൂടി ട്രെ യിനിൽ ചേർത്തലയിൽ എത്തിച്ചത്. പിടികൂടാനുള്ള പശ്ചിമബംഗാൾ സ്വദേശി ബീഫിയ ഖാരിയെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.










0 comments