ആവേശത്തുഴയെറിഞ്ഞ് പെൺപട

തെക്കനോടി തറ (വനിതാ) വിഭാഗത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുന്നമട സായ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തുന്നു. കാണികളെ ആകർഷിക്കാനായി ഇന്തൊനേഷ്യ റിയാവുവിലെ ക്വാണ്ടൻ സിംഗിഗി റീജൻസിയുടെ പരമ്പരാഗത വള്ളംകളിയായ "പാച്ചു ജാലൂർ’ രീതിയിൽ മുൻനിരയിലെ തുഴച്ചിലുകാരി വള്ളത്തിലിരുന്ന് നൃത്തം ചെയ്യുന്നു
ആലപ്പുഴ
വനിതകൾ മത്സരിച്ച തെക്കനോടി തറ, കെട്ട് മത്സരങ്ങൾ ആവേശത്തിരയുയർത്തി. തെക്കനോടി തറവള്ളത്തിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കാട്ടിൽ തെക്കേതിലും തെക്കനോടി കെട്ട്‌വള്ളം വിഭാഗത്തിൽ ജനിത മെമ്മോറിയൽ ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാടനും ജലറാണിമാരായി. 6.15.034 മിനിട്ടിലാണ് സായി ഫിനിഷ്‌ചെയ്തത്. ജി നന്ദനയും ശ്രീലക്ഷ്മി ജയപ്രകാശുമാണ് ടീമിനെ നയിച്ചത്. പൊൻപുലരി ബോട്ട് ക്ലബ്ബിന്റെ സാരഥി 8.26.122 മിനിട്ടിൽ ഫിനിഷ് ചെയ്‌ത് രണ്ടാമതെത്തി. അനുശ്രീ അനിൽകുമാറും സുബിൻ സുരേഷുമാണ് സാരഥിയെ നയിച്ചത്. കെട്ട് വള്ളത്തിൽ വി എസ് അതുല്യയും അജയനും നയിച്ച ചെല്ലിക്കാടൻ 7.17.758 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. 7.18.498 മിനിട്ടിൽ ഫിനിഷ്‌ചെയ്ത് യങ്‌സ്‌റ്റാർ ബോട്ട് ക്ലബ്ബിന്റെ എസ് സുകന്യയും എം മഹേഷും നയിച്ച പടിഞ്ഞാറേ പറമ്പൻ രണ്ടാമതായി. മുട്ടാർ ഐശ്വര്യ ബോട്ട് ക്ലബ്ബിന്റെ ഷാനിമോൾ ഷാജിയും അജയനും നയിച്ച കമ്പിനി മൂന്നാമതും അനശ്വരബോട്ട് ക്ലബ്ബിന്റെ ബിന്ദു വിനോദും ഷാനു ഷാജിയും നയിച്ച കാട്ടിൽ തെക്കതിൽ നാലാമതും ഫിനിഷ് ചെയ്‌തു.









0 comments