വിധി ഇന്ന്
യുവാവിന്റെ കൊല: ബന്ധുവും സുഹൃത്തും കുറ്റക്കാർ

കൊല്ലപ്പെട്ട സുജിത്ത്, ഒന്നാംപ്രതി രാജീവ്
മാവേലിക്കര
കരുവാറ്റ പഞ്ചായത്ത് വാലുചിറവീട്ടിൽ പുഷ്പാംഗദന്റെ മകൻ സുജിത്തിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവും പ്രതിയും കുറ്റക്കാർ. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43), സുഹൃത്ത് കുന്നേൽ തറയിൽ പ്രഫലാഷ് (38) എന്നിവരെയാണ് മാവേലിക്കര ജില്ലാ സെഷൻസ് കോടതി (ഒന്ന്) കുറ്റക്കാരെന്ന് കണ്ടെത്തിയത്. രാജീവിനെതിരെ ഐപിസി 302, 326, 34 വകുപ്പുകളും പ്രഫലാഷിനെതിരെ ഐപിസി 201-ാം വകുപ്പുമാണ് ചുമത്തിയത്.രാജീവിന്റെ അമ്മാവന്റെ മകനാണ് സുജിത്ത്. 2017 മാർച്ച് അഞ്ചിന് രാത്രി പത്തിന് കരുവാറ്റ പഞ്ചായത്ത് ഒന്നാം വാർഡിൽ വാലുചിറ വീടിന് സമീപത്തെ പാടത്താണ് സംഭവം. രാജീവും പ്രഫലാഷും പാടത്തിരുന്ന് മദ്യപിക്കുന്നതിനെ സുജിത്ത് ചോദ്യം ചെയ്തു. തർക്കം കുടുംബസ്വത്ത് ഭാഗംവയ്‌ക്കുന്നതിലേക്ക് മാറുകയും പിന്നീട് വാളുമായെത്തിയ രാജീവ് സുജിത്തിനെ വെട്ടുകയുമായിരുന്നു. അച്ഛനെ രാജീവ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞ സുജിത്തിന്റെ അമ്മയുടെ കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മാർച്ച് ആറിന് രാവിലെ സുജിത്ത് മരിച്ചു. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ എസ്ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സിഐ ടി മനോജാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന്, 302-ാം വകുപ്പ് ചുമത്തപ്പെട്ട ഒന്നാംപ്രതി രാജീവിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ അയച്ചു. ജഡ്ജി വി ജി ശ്രീദേവി വെള്ളിയാഴ്ച കേസിൽ വിധി പറയും. പ്രോസിക്യൂഷന് വേണ്ടി മുൻ പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ, അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ എന്നിവർ ഹാജരായി. എഎസ്ഐ ഡി സിന്ധു, സിപിഒ എസ് അനീഷ്, എസ് സിപിഒ സജികുമാർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.









0 comments