ഭാര്യയെ കൊല്ലാൻ ശ്രമിച്ചയാൾക്ക് 12 വർഷം കഠിനതടവും പിഴയും

ആലപ്പുഴ
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 12 വർഷം കഠിനതടവും പിഴയും ശിക്ഷ. ആലപ്പുഴ തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ടിന്റുവിനെ(42) യാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ് ഭാരതി ശിക്ഷിച്ചത്. ഭാര്യാ സഹോദരൻ വിനീത് പുതുതായി വാങ്ങിയ ബൈക്ക് സഹോദരിയെ കാണിക്കാൻ വീട്ടിലെത്തിയതിന്റെ വിരോധത്തിലാണ് ഭാര്യയെ വെട്ടുകത്തി കൊണ്ട് കൈക്കും തലയ്‌ക്കും പ്രതി വെട്ടിയത്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. വിവാഹത്തിന് വിനീത് എതിരായിരുന്നു. ഇവർ തമ്മിൽ സഹകരണവുമില്ലായിരുന്നു. പതിനൊന്നും എട്ടും വയസുള്ള മക്കളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഇവരുടെ വലത് കൈയുടെ ചെറുവിരൽ അറ്റുപോയി. പ്രോസിക്യൂഷനായി അഡീഷണൽ പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.










0 comments