"സിഎം വിത്ത് മീയിൽ' വിളിച്ചു, പിന്നെ മരുന്ന് മുടങ്ങിയില്ല
അതിനി മുടങ്ങില്ല

ഹരിപ്പാട് മണ്ഡലത്തിൽ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ പൊന്നാടയണിയിച്ച് സ്വീകരിക്കുന്ന കുമാരപുരം സ്വദേശി പി അമ്പിളി
നെബിൻ കെ ആസാദ്
Published on Feb 09, 2026, 01:31 AM | 1 min read
ഹരിപ്പാട്
"ഒറ്റ ഫോൺകോളിലാണ് പ്രതീക്ഷകൾ തിരിച്ചുവന്നത്. എൽഡിഎഫ് സർക്കാരിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും ഇത്ര വേഗം പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കരുതിയില്ല’ എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഹരിപ്പാട് മണ്ഡലത്തിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റനെയും മാനേജരെയും സ്വീകരിക്കാനെത്തിയ കുമാരപുരം സ്വദേശി പി അമ്പിളി പറഞ്ഞു. വൃക്കകൾ തകരാറിലായ ഭർത്താവ് എൻ ആർ വിശ്വംഭരൻ മൂന്നര വർഷമായി പെരിട്ടോറിയൽ ഡയാലിസിസ് ചെയ്യുന്നു. അസുഖം കാരണം കാലുകൾ തളർന്ന് വീൽചെയറിലാണ്. മരുന്നിനും ചികിത്സക്കും മറ്റു കാര്യങ്ങൾക്കുമായി മാസം 40,000ൽ അധികം രൂപ ചെലവാകും. പെരിട്ടോറിയൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള പി ഡി ഫ്ലൂയിഡ് മരുന്നിനു ഒരു പെട്ടിക്ക് രണ്ടായിരം രൂപയാണ്. ഒരു പെട്ടിയിൽ ആറ് കുപ്പി മരുന്നാണ് ഉണ്ടാകുക. ഒരു മാസം മാത്രം 15 പെട്ടി മരുന്ന് ആവശ്യമാണ്. സർക്കാരിന്റെ കാരുണ്യ പദ്ധതിയിൽ മരുന്ന് കൃത്യമായി എത്തിക്കൊണ്ടിരുന്നതാണ്. വിവിധ കാരണങ്ങളാൽ കുറച്ചു കാലം മുടങ്ങി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ പറഞ്ഞതനുസരിച്ച് ജനുവരി ആദ്യവാരം സി എം വിത്ത് മീയിൽ മുഖ്യമന്ത്രിയെ വിളിച്ചു. സങ്കടങ്ങൾ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു "അതിനി മുടങ്ങില്ല’. ആ വാക്കിൽ എല്ലാം ഉണ്ടായിരുന്നു. അടുത്തദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി. അപേക്ഷയിൽ തീരുമാനമായെന്നറിയിച്ചു. 15 ദിവസത്തിനുള്ളിൽ മരുന്ന് കിട്ടി. പ്രതിസന്ധിയിൽ കൂടെ നിന്ന സർക്കാരിനോടുള്ള കടപ്പാട് മാത്രമായല്ല സംസ്ഥാനത്തെ മുഴുവൻ ആളുകളെയും പ്രതിസന്ധികളിൽ ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാർ തുടരണമെന്ന ഉറച്ചബോധ്യത്തിൽ പിന്തുണ പ്രഖ്യാപിക്കാനുമാണ്.










0 comments