തീരഹൃദയം കവർന്ന് പി പ്രസാദ്

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന്റെ തീരദേശ റോഡ്‌ഷോ തൈക്കൽ കടപ്പുറത്ത് എത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Apr 06, 2026, 01:26 AM | 1 min read
ചേർത്തല
കടലോരമേഖലയുടെ ഹൃദയംകവർന്ന് ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന്റെ റോഡ്‌ഷോ. അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം പൂർത്തീകരിക്കാൻ 153 കോടി നേടിയെടുക്കാൻ മുൻകൈയെടുത്തത് ഉൾപ്പെടെ പ്രസാദിന് തീരജനതയുടെ ഹൃദയാംഗീകാരം വർധിപ്പിച്ചെന്ന് തെളിയിക്കുന്നതായി നാടിന്റെ പ്രതികരണം. താറുമാറായ തൈക്കൽ കടപ്പുറം–അന്ധകാരനഴി റോഡ് മൂന്നുകോടി ചെലവിൽ പുനർനിർമിച്ചതും രൂക്ഷമായ കടൽക്ഷോഭം പതിവായ ഒറ്റമശേരി കടപ്പുറത്ത് പുലിമുട്ട് നിർമിക്കാൻ 23.6 കോടി അനുവദിപ്പിച്ചതും അർത്തുങ്കൽ ബസിലിക്കയിൽ തീർഥാടനകേന്ദ്രത്തിന് ആറുകോടി നേടിയെടുത്തതും അന്ധകാരനഴി പൊഴിച്ചാലിന് തെക്കോട്ട് ആഴംകൂട്ടി നവീകരിക്കാൻ 2.5 കോടി നേടിയതും പ്രസാദിനെ തീരവാസികളുടെ പ്രിയങ്കരനാക്കി. മത്സ്യത്തൊഴിലാളികൾക്ക് ചരിത്രത്തിൽ ഇതേവരെയില്ലാത്ത ക്ഷേമം ഉറപ്പാക്കിയ പിണറായി സർക്കാരിനുള്ള അംഗീകാരംകൂടിയായി റോഡ് ഷോയിൽ നാടിന്റെ പ്രതികരണം. ഞായർ വൈകിട്ട് അഞ്ചോടെയാണ് അന്ധകാരനഴിയിൽനിന്ന് തീരത്തിന് ആവേശംപകർന്ന് റോഡ് ഷോ തുടങ്ങിയത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ സഞ്ചരിച്ച പ്രവർത്തകരുടെ അകന്പടിയോടെ തുറന്ന ജീപ്പിൽ എത്തിയ പ്രസാദിന് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. തൈക്കൽ കടപ്പുറത്ത് എത്തിയപ്പോൾ നൂറുകണക്കിനാളുകൾ ഒത്തുചേർന്ന് ഉശിരൻ മുദ്രാവാക്യം മുഴക്കിയും വെടിക്കെട്ടോടെയും പ്രസാദിനെ വരവേറ്റു. ചേന്നവേലിയിൽ റോഡ് ഷോ സമാപിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടി ജെ ആഞ്ചലോസ്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി ജി മോഹനൻ, സെക്രട്ടറി എൻ എസ് ശിവപ്രസാദ്, ബി സലിം, കെ ബി ബിമൽറോയ്, എം സി സിദ്ധാർഥൻ, ആർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.










0 comments