ad
Deshabhimani

സ്‌നേഹപ്പടവുകളേറി ദെലീമ

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദെലീമ പള്ളിപ്പുറം പാമ്പുംതറ ക്ഷേത്രത്തിന് സമീപം വോട്ടർമാർക്കൊപ്പം

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദെലീമ പള്ളിപ്പുറം പാമ്പുംതറ ക്ഷേത്രത്തിന് സമീപം വോട്ടർമാർക്കൊപ്പം

വെബ് ഡെസ്ക്

Published on Apr 06, 2026, 01:34 AM | 1 min read

അരൂർ

അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദലീമയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്‌ച അരൂർ മുക്കം ഫിഷർമെൻ കോളനിയിൽനിന്ന്‌ ആരംഭിച്ചു. കനകക്കുന്ന് ക്ഷേത്രോത്സവ ചടങ്ങുകളിൽ പങ്കെടുത്തു. പള്ളിപ്പുറത്തെ വിവിധ ഇടങ്ങളിൽ വീടുകളിലും ഉദയംപൂജ ചടങ്ങുകളിലും എത്തി വോട്ടർമാരെ സന്ദർശിച്ചു. തൃച്ചാറ്റുകുളത്തെ ചൂടന്തറ നഗറിലും അരൂക്കുറ്റിയിലെ മരണവീട്ടിലും എത്തി. ഓടമ്പള്ളിയിൽനിന്ന് പെരുമ്പളം കവല വഴി വടുതല ജെട്ടി വഴി പെരുമ്പളം പാലത്തിലേക്ക് നടത്തിയ കാൽനടജാഥയിൽ പങ്കെടുത്തു. പെരുമ്പളത്തെ മരണവീട്ടിലും എരമല്ലൂരിലെയും ചന്തിരൂരിലെയും മരണ ചടങ്ങുകളിലും പങ്കെടുത്തു. ഓടമ്പള്ളി, അരയൻകാവ് ,പെരുമ്പളം കവല, കാട്ടുപ്പുറം വഴി പെരുമ്പളം പാലത്തിലൂടെ കടന്നുപോയ ജാഥ പെരുമ്പളം വടക്ക് വടയാഴത്ത് സമാപിച്ചു. അരൂർ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ എൽഡിഎഫ്‌ സ്ഥാനർഥി ദെലീമയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനടജാഥ നാടിനെ ഇളക്കിമറിച്ചു. കത്തുന്ന മീനച്ചൂടിലും ആവേശം ഒട്ടും ചോരാതെ ആബാലവൃദ്ധം ദെലീമയ്‌ക്ക് ഒപ്പം അണിനിരന്നത്‌ പ്രചാരണത്തിൽ ഏറെ മുന്നേറിയതിന്റെ പ്രകടനമായി. സർവതലസ്‌പർശിയായ വികസനം അനുഭവിച്ച അരൂർ ജനത എൽഡിഎ-ഫിനെയല്ലാതെ ആരെ സ്വീകരിക്കാൻ. സ്‌ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തമായിരുന്നു ജാഥയുടെ മുഖ്യഘടകം. ചെങ്കൊടിയേന്തി, തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച് യുവതീയുവാക്കൾ ആവേശക്കടലിലാഴ്‌ത്തി. വാദ്യമേളങ്ങൾ ഉത്സവലഹരി പടർത്തി. തങ്ങളുടെ നാടിനെ സ്വപ്‌നതുല്യമായ വളർച്ചയിലേക്ക് നയിച്ച പ്രിയ ദെലീമയ്‌ക്ക് അഭിവാദ്യമർപ്പിക്കാൻ ജനതയാകെ വഴി നീളെ കാത്തുനിന്നു. അരൂരിന്റെ മകൾക്ക് മുത്തം നൽകി അമ്മമാർ സ്‌നേഹം പകർന്നു. ദെലീമയല്ലാതെ തങ്ങളുടെ മനസിൽ മറ്റൊരു പേരില്ലെന്ന അരൂർ വിധിയെഴുത്തിന്റെ മുന്നറിയിപ്പായിരുന്നു യാത്ര. പാണാവള്ളി പഞ്ചായത്തിലെ ഓടമ്പള്ളിയിൽനിന്നാണ് ജാഥ തുടങ്ങിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ദെലീമയ്‌ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. എൽഡിഎഫ് നേതാക്കളായ മനു സി പുളിക്കൽ, പി എം അജിത്‌കുമാർ, എൻ പി ഷിബു, പി കെ സാബു, ബി വിനോദ്, കെ ബാബുലാൽ, എം പി ബിജു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home