മികച്ച ‘പോളിങ്’
കുടുംബശ്രീ കഫേ 12.93 ലക്ഷം നേടി


സ്വന്തം ലേഖകൻ
Published on Apr 20, 2026, 01:11 AM | 1 min read
ആലപ്പുഴ
തെരഞ്ഞെടുപ്പ് കാലത്ത് ഭക്ഷണം വിളമ്പി ജില്ലയിൽ കുടുംബശ്രീ സ്വന്തമാക്കിയത് 12.93 ലക്ഷം രൂപ. പോളിങ് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഭക്ഷണമെത്തിച്ചാണ് കുടുംബശ്രീയുടെ നേട്ടം. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലെ 783 ബൂത്തുകളിൽ ഭക്ഷണവിതരണത്തിലൂടെ 12,93,780 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ യൂണിറ്റുകൾ സ്വന്തമാക്കിയത്. കുടുംബശ്രീയുടെ 34 കഫേ യൂണിറ്റാണ് ഭക്ഷണമെത്തിച്ചത്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം കൃത്യസമയത്ത് എത്തിച്ചതാണ് ഈ നേട്ടത്തിന് സഹായിച്ചത്.തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെമുതൽ പല പോളിങ് സ്‌റ്റേഷനുകളുടെയും പരിസരത്ത് ഹോട്ടലുകൾ ഇല്ലാത്തതും, വീട്ടിൽനിന്ന് ഭക്ഷണം എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിക്കാൻ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോർട്ടുകൾക്കായി. പോളിങ് സ്‌റ്റേഷനുകൾക്ക് പുറമെ വോട്ടിങ് സാമഗ്രികളുടെ വിതരണ, സ്വീകരണകേന്ദ്രങ്ങളിലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ടായിരുന്നു. അതത് പ്രദേശത്തെ യൂണിറ്റുകൾക്ക് ചുമതല നൽകിയതിലൂടെ പ്രാദേശികമായ വിഭവങ്ങൾ സമയബന്ധിതമായി എത്തിക്കാൻ സാധിച്ചു. നിലവിലെ പാചകവാതക പ്രതിസന്ധികൂടി പരിഗണിച്ച് ശാസ്‌ത്രീയമായ ആസൂത്രണമാണ് വൻ വിജയത്തിന് പിന്നിൽ.











0 comments