ad
Deshabhimani

ഗ്രാമീണ കാവുങ്കലിന്റെ ആവേശം

വിവിധ ടൂർണമെന്റുകളിൽ ഗ്രാമീണയ്‌ക്ക്‌ ലഭിച്ച ട്രോഫികൾ

വിവിധ ടൂർണമെന്റുകളിൽ ഗ്രാമീണയ്‌ക്ക്‌ ലഭിച്ച ട്രോഫികൾ

avatar
കെ എസ്‌ ലാലിച്ചൻ

Published on Jun 10, 2026, 01:58 AM | 1 min read

മണ്ണഞ്ചേരി

അരനൂറ്റാണ്ടായി കാൽപ്പന്തുകളിയുടെ ആരവത്തിനൊപ്പം സഞ്ചരിച്ച്‌ കാവുങ്കലിന്റെ ‘ഗ്രാമീണ’. ഈ ക്ലബ്ബിന്റെ പേരിൽ അറിയപ്പെടുന്ന കാവുങ്കൽ ഗ്രാമം ലോകകപ്പ് ആരവത്തിലേക്ക് ഉണർന്നുകഴിഞ്ഞു. ഇനി ആവേശത്തിന്റെയും വാശിയുടെയും പന്തയം വയ്‌പ്പിന്റെയും ദിനങ്ങൾ. ഏതാനും യുവാക്കൾ ചേർന്ന്‌ 1975ൽ രൂപീകരിച്ച വിക്‌ടറിയും കുട്ടികളുടെ കൂട്ടായ്‌മയായ പ്രഭാതും ചേർന്നാണ്‌ ഗ്രാമീണ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ പിറവി. അന്നുമുതൽ കാൽപ്പന്തുകളിയില്ലാത്ത ഓണം കാവുങ്കൽക്കാർക്കില്ല, പൂക്കളമത്സരവും. അരനൂറ്റാണ്ടായി കാവുങ്കലിന്റെ ഉത്സവമാണ്‌ ഇവ രണ്ടും. അഞ്ച് പതിറ്റാണ്ടായി ഡിഎഫ്എ അംഗീകാരമുള്ള ക്ലബ്ബും ഫുട്ബോൾ അക്കാദമിയും സജീവമാണിവിടെ. ബീച്ച് സോക്കർ കേരളാ ടീം ക്യാപ്റ്റനായിരുന്ന ലെനിൻ മിത്രൻ ഗ്രാമീണയുടെ ചൊരിമണലിൽനിന്ന്‌ ഉയർന്നുവന്ന താരമാണ്. കളിക്കാരനും പരിശീലകനുമായ കെ ജി സുജിത്ത്‌ കഴിഞ്ഞവർഷം സ്‌പോർട്സ് ക്വാട്ടയിൽ സഹകരണവകുപ്പിൽ ജീവനക്കാരനായി. ഗ്രാമീണയുടെ പിഎസ്‌സി പരിശീലനത്തിലൂടെ പ്രദേശത്തെ 600ലേറെ പേർ സർക്കാർ ജീവനക്കാരായി. ​ഗ്രാമീണയുടെ എക്കാലത്തെയും സ്വപ്‌നമായിരുന്ന പൂഴിവിരിച്ച മൈതാനം 2018-ൽ ബഹുജനപങ്കാളിത്തത്തോടെ പൂർത്തീകരിച്ചു. കാവുങ്കൽ ദേവീക്ഷേത്ര മൈതാനിയിലെ ഈ ഗ്രൗണ്ടിലാണ് പരിശീലനം. ഓണക്കാലത്തെ ഫുട്ബോൾ മത്സരത്തിലെ ഒന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം രൂപയും എവറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയുമാണ്‌ സമ്മാനം. ലോകകപ്പിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ ഗ്രാമീണ. ക്വിസ് മത്സരം, ബിഗ് സ്‌ക്രീനിൽ കളി കാണിക്കൽ തുടങ്ങിയവ നടത്തും. ഗിരീഷ് കൊല്ലംപറമ്പ് പ്രസിഡന്റും എൻ എസ് സോജുമോൻ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഗ്രാമീണയെ നയിക്കുന്നത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home