കൗതുകമെഴുതുന്നു കാഞ്ഞൂർ കോലം

കാർത്തികപ്പള്ളി
കോലം എഴുന്നള്ളത്തിന്റെ ആവേശത്തിലാണ് കാഞ്ഞൂര്‍ ദേശം. ശനി ഞായർ ദിവസങ്ങളിൽ കാഞ്ഞൂര്‍ ശ്രീ ദുർഗാദേവീക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം നേർച്ചക്കോലങ്ങളാണ് എത്തുന്നത്. സമീപ കരകള്‍ക്കുപുറമേ പള്ളിപ്പാട്, വീയപുരം, കരുവാറ്റ, ഹരിപ്പാട്, മുതുകുളം, കായംകുളം എന്നിവിടങ്ങളില്‍നിന്ന് കോലങ്ങളെത്തും. പന്തത്തിന്റെയും ചൂട്ടുകറ്റകളുടെയും വെട്ടത്തിലും താലപ്പൊലി അകമ്പടിയോടെ ചെണ്ട മേളത്തോടെയുമാണ് കോലങ്ങള്‍ തുള്ളി ക്ഷേത്രത്തിലേക്ക് പോകുന്നത്. കടമ്മനിട്ട, ഓതറ, കോട്ടാങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ കോലങ്ങളിൽ നിന്നും വ്യത്യസ്തമായി സംഗീതത്തിന് ഒട്ടും പ്രാധാന്യം നൽകാത്ത രീതിയാണ് കാഞ്ഞൂർ കോലങ്ങൾക്കുള്ളത്. കാഞ്ഞൂർ ക്ഷേത്രത്തിൽ ഭൈരവിക്കോലങ്ങളാണ് ദേവീപ്രീതിക്കായി ഭക്തജനങ്ങൾ കൂടുതലായി സമർപ്പിക്കുന്നത്. കാളീസങ്കല്പത്തില്‍ അധിഷ്ഠിതമാണ് ഭൈരവിക്കോലം. കവുങ്ങിന്‍പാള ചെത്തി ഭംഗിയാക്കി കവുങ്ങിന്റെതന്നെ ചട്ടത്തില്‍ കുരുത്തോല- ഈര്‍ക്കില്‍ കൊണ്ട് നെയ്തുപിടിപ്പിച്ച ശേഷമാണ് കോലമെഴുതുന്നത്. പച്ച മഞ്ഞള്‍, ചുണ്ണാമ്പും മഞ്ഞളും കലര്‍ത്തിയുണ്ടാക്കുന്ന ചുവപ്പ്, ചിരട്ടക്കരി എന്നിവയാണ് ചായങ്ങളായി കോലത്തില്‍ ഉപയോഗിക്കുന്നത്.ഓണാട്ടുകരയിലെ വേറിട്ടൊരു ഉത്സവക്കാഴ്‌ചയാണ് കാഞ്ഞൂർകോലം.











0 comments