കണിച്ചുകുളങ്ങര ഉത്സവം: ഏകോപനം ഉറപ്പാക്കി

കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ സംസാരിക്കുന്നു
കണിച്ചുകുളങ്ങര
കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തിന് സർക്കാർവകുപ്പുകളുടെ കൃത്യമായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെയാണ്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
300 അധിക പൊലീസുകാരെ നിയോഗിച്ച് 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തും. ചിക്കരക്കുട്ടികൾ താമസിക്കുന്ന മുറികളിലെ ഗ്യാസ് സിലിൻഡർ ഉപയോഗത്തിന് അഗ്‌നിരക്ഷാസേന കർശന സുരക്ഷാനിർദേശങ്ങൾ നൽകി. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ചിക്കരമുറികളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി നിർദേശങ്ങൾ നൽകും. ക്ഷേത്രപരിസരത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷണശാലകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡുകൾ ഉത്സവദിവസങ്ങളിൽ സജീവമായിരിക്കും. ശുചിത്വ പരിപാലനത്തിന് ഹരിതകർമസേനയുടെ സഹകരണത്തോടെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നീക്കും. മാലിന്യങ്ങൾ തരംതിരിച്ച് നീക്കാൻ പഞ്ചായത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തും, പൊതുമരാമത്തുവകുപ്പ് ഓടകളുടെ ശുചീകരണം ഉടൻ പൂർത്തിയാക്കും.
ചടങ്ങിൽ എഡിഎം ആശ സി എബ്രഹാം, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സി എച്ച് രമ്യ, ദേവസ്വം മാനേജർ മുരുകൻ പെരങ്കൽ, ദേവസ്വം ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Caption: കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ സംസാരിക്കുന്നു









0 comments