മധ്യവയസ്കനെ വളഞ്ഞിട്ടാക്രമിച്ച സംഭവം 2 പേർകൂടി പിടിയിൽ

പ്രതികൾ

സ്വന്തം ലേഖകൻ
Published on Aug 01, 2026, 01:52 AM | 1 min read
ചേർത്തല
തൈക്കാട്ടുശേരി ബെവ്‌കോ ഔട്ട്‌ലെറ്റ് അങ്കണത്തിൽ മധ്യവയസ്‌കനെ വളഞ്ഞിട്ട് അതിക്രൂരമായി ആക്രമിച്ച കേസിൽ രണ്ട് പ്രതികൾകൂടി പിടിയിൽ. ഇതോടെ കേസിലെ അഞ്ചുപ്രതികളും പിടിയിലായി. തൈക്കാട്ടുശേരി ഷാനവിലാസം അശ്വിൻ ഷാജി (23), ചേർത്തല മരുത്തോർവട്ടം മറ്റത്തിൽ വിജയ് (23) എന്നിവരെയാണ് വെള്ളിയാഴ്‌ച പൂച്ചാക്കൽ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എം ജി ശ്യാമിന്റെ നേതൃത്വത്തിൽ പിടിച്ചത്.
സ്വകാര്യസ്‌ഥാപനത്തിൽ ഡ്രൈവറായ തൈക്കാട്ടുശേരി ശാന്തിക്കവല മഠത്തിവെളി അനീഷ്‌കുമാറാണ് കഴിഞ്ഞ ഞായറാഴ്‌ച ആക്രമണത്തിനിരയായത്.
മദ്യം വാങ്ങാൻ അക്രമികൾ വരിതെറ്റിച്ച് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഒരാളുമായുണ്ടായ തർക്കം വഷളാകാതിരിക്കാൻ അനീഷ്‌കുമാർ ഇടപെട്ടതായിരുന്നു പ്രകോപനം. പൂച്ചാക്കൽ പൊലീസ് എത്തിയാണ് അനീഷിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അക്രമികളെ ഭയന്ന് പരാതിയില്ലെന്ന് അനീഷ്‌കുമാർ പറഞ്ഞതോടെ പൊലീസ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ മടങ്ങി.
കഴിഞ്ഞദിവസം ആക്രമണദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് ഉണർന്നത്. ബുധനാഴ്‌ച അനീഷ്‌കുമാറിനെ വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. മരുത്തോർവട്ടം സ്വദേശി വിഷ്‌ണു സന്തോഷ്, അരൂക്കുറ്റി സ്വദേശി അനുരാഗ് സുരേഷ് എന്നിവരും പ്രായപൂർത്തിയാകാത്തയാളും വ്യാഴാഴ്‌ച പിടിയിലായിരുന്നു. മാരക പരിക്കേറ്റ അനീഷ്‌കുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments