ഹോംകോ ഫാക്ടറി തുറന്നു
ലക്ഷ്യം 100കോടി വിറ്റുവരവ്: വീണാ ജോർജ്

ആലപ്പുഴ
ഹോംകോയുടെ വിറ്റുവരവ് 100 കോടിക്ക് മുകളിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നുനിർമാണ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-–ഓപറേറ്റീവ് ഫാർമസി ലിമിറ്റഡ് (ഹോംകോ) രണ്ടാം ഘട്ട വികസനത്തിൽ വലിയ കലവൂരിൽ നിർമിച്ച പുതിയ മരുന്ന് നിർമാണ ഫാക്ടറിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങൾ ഹോംകോ ഉൽപ്പന്നങ്ങളെ ആയുഷ് പ്രീമിയം ബ്രാൻഡിങ്ങിലെത്തിക്കും. കൂടുതൽ വിദേശ മാർക്കറ്റുകളിലൂടെ വരുമാനം വർധിപ്പിക്കും. ലോകത്തിലെ ചെലവേറിയ ആധുനിക ചികിത്സാരീതികൾ സാധാരണക്കാരന് പ്രാപ്യമാക്കാൻ സാധിച്ചു. സർക്കാർ കിഫ്ബി ആവിഷ്കരിച്ചതിലൂടെ സാധാരണക്കാർക്ക് അത്യാധുനിക ചികിത്സകൾ വേഗത്തിൽ ലഭിച്ചുതുടങ്ങി. അതിന് ഉദാഹരണമാണ് ആലപ്പുഴ ജനറൽ ആശുപത്രി. ചെങ്ങന്നൂർ, ചെട്ടികാട്, ചേർത്തല, തുറവൂർ തുടങ്ങിയ സർക്കാർ ആശുപത്രികളുടെ വൻ വികസന മുന്നേറ്റത്തിനും കിഫ്ബി വഴിയൊരുക്കിയെന്ന് മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ അലക്സ് വർഗീസ്, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം പി ബീന, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. പി സുമേഷ്, എ എ ഷുക്കൂർ, എം വി രാജേഷ്, ഹോംകോ മാനേജിങ് ഡയറക്ടർ ഡോ.ആർ ശോഭ ചന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments