ആധുനികമായി സർക്കാർ ആശുപത്രികൾ
അരികിലുണ്ട് ആരോഗ്യം


സ്വന്തം ലേഖകൻ
Published on Feb 28, 2026, 01:11 AM | 3 min read
ആലപ്പുഴ
തകർന്നുവീഴാറായ കെട്ടിടങ്ങൾ. ചോർന്നൊലിക്കുന്ന വാർഡുകൾ. പൊട്ടിപ്പൊളിഞ്ഞ ശൗചാലയങ്ങൾ... യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജില്ലയിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി ഇങ്ങനായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന കെട്ടിടങ്ങളും സൗകര്യങ്ങളുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ ജില്ലാ ആശുപത്രികൾവരെ ഹൈടെക്കായി. ഒന്നുംശരിയാകില്ലെന്ന് ആക്ഷേപിച്ചവർക്ക് മുന്നിൽ കിഫ്ബിയുടെ കൈപിടിച്ച് മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികളും ആലപ്പുഴ, കായംകുളം, ചെട്ടികാട്, തുറവൂർ, ചേർത്തല താലൂക്ക് ആശുപത്രികളും നവീനമായി. മൂന്നിന് തുറവൂർ ആശുപത്രിയും അഞ്ചിന് കായംകുളം താലൂക്ക് ആശുപത്രിയുടെ ആദ്യഘട്ടവും ഉദ്‌ഘാടനം ചെയ്യും. 90 ശതമാനം നിർമാണം പുർത്തിയായ മാവേലിക്കര ജില്ലാ ആശുപത്രിയും ചേർത്തല, ചെട്ടികാട് താലൂക്ക് ആശുപത്രിയും ഉടൻ പൊതുജനങ്ങൾക്കായി തുറന്നു നൽകും. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി സമുച്ചയവും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയും ഉദ്‌ഘാടനംചെയ്ത് പ്രവർത്തനം ആരംഭിച്ചു. 117 കോടി മുടക്കിയാണ് ആലപ്പുഴയിലും 100 കോടി മുടക്കിയാണ് ചെങ്ങന്നൂരിലും ആശുപത്രികൾ നിർമിച്ചത്. ആകെ 550 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്‌ബി മുഖാന്തരം മാത്രം ജില്ലയിൽ നടപ്പിലാക്കിയത്.
തലയുയർത്തി തുറവൂർ
തുറവൂർ താലൂക്ക് ആശുപത്രിയും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. കിഫ്‌ബിയിലൂടെ 51. 40 കോടി ചെലവഴിച്ച് നിർമിച്ച ബഹുനില കെട്ടിടം മാർച്ച് മൂന്നിന് രാവിലെ 10. 30ന് മന്ത്രി വീണാജോർജ് ഉദ്‌ഘാടനം ചെയ്യും. അത്യാഹിത വിഭാഗം, ഡയാലിസിസ് യൂണിറ്റ്, സ്ത്രീകളുടെ വാർഡ്, ഒപി തുടങ്ങി മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. 60.2 സെന്റ് സ്ഥലത്ത് 60,000 ചതുരശ്ര അടിയിലാണ് ആറുനിലകളിലായുള്ള കെട്ടിട നിർമാണം പൂർത്തീകരിച്ചത്. താഴത്തെ നിലയിലാണ് ട്രോമാകെയർ യൂണിറ്റ്. ഒന്നാംനിലയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ മൂന്നു തിയറ്ററുകളുള്ള ഓപ്പറേഷൻ സമുച്ചയം. രണ്ടുമുതൽ അഞ്ചുവരെ വാർഡുകളിലായി 150 കിടക്കകൾ, മൂന്നു ലിഫ്റ്റുകൾ എന്നിവയുണ്ടാകും.
സംസ്ഥാനത്ത് ആദ്യമായി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച താലൂക്കാശുപത്രി കൂടിയാണ് തുറവൂരിലേത്. 16 യന്ത്രങ്ങൾ അധികമായി സ്ഥാപിച്ചതോടെ ദിവസവും 24 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. ഇതു വരെ 35000 പേർക്ക് ഡയാലിസിസ് ചെയ്തു. പ്രസവ, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ആധുനിക സംവിധാനങ്ങളുണ്ട്. മോഡുലാർ ശസ്ത്രക്രിയ തിയറ്റർ ഉണ്ട്.ഒ ടി ലൈറ്റ്, പെഡന്റ് സംവിധാനവുമുണ്ട്. വായു സ്‌റ്റെറിലൈസ് ചെയ്യുന്ന ഹെപ്പാ ഫിൽടർ എസിയാകും തിയറ്ററിൽ.ലേബർ കോട്ട് കിടക്കയുമുണ്ട്.
കരുതൽതീരത്ത് ചെട്ടികാട്
തീരദേശ ജനതയ്‌ക്ക് എൽഡിഎഫ് സർക്കാരിന്റെ കരുതലായി ചെട്ടികാട് താലൂക്ക് ആശുപത്രി ആദ്യഘട്ട നിർമാണം പൂർത്തിയായി. 101.2 കോടിയുടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ 90 ശതമാനം നിർമാണം പൂർത്തിയായി.നിലവിൽ ടൈൽവിരിക്കൽ, ഇലക്ട്രിക്ക്, പ്ലമ്പിങ് തുടങ്ങിയ പ്രവൃത്തികൾ നടക്കുന്നു. കേന്ദ്രപൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിന്റെ മേൽനോട്ടത്തിൽ 1.30 ലക്ഷം ചതുരശ്ര അടിയിലാണ് ആശുപത്രി. ഐസിയു അടക്കം 147 കിടക്കയും 10 ഒപി കേന്ദ്രങ്ങളും അഞ്ച് ശസ്‌ത്രക്രിയ തിയറ്ററുകളും കെട്ടിടത്തിലുണ്ടാകും. ഡയാലിസിസ്, അസ്ഥി വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവയുമുണ്ട്. കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ, പൂന്തോട്ടം എന്നിവയും നിർമിക്കും.
ചേർത്തുപിടിച്ച് ചേർത്തല
ചേർത്തല താലൂക്കാശുപത്രിയുടെ ബഹുനില കെട്ടിടസമുച്ചയത്തിന്റെ 90 ശതമാനം നിർമാണം പൂർത്തിയായി. കിഫ്‌ബി അനുവദിച്ച 58.6 കോടി രൂപ ചെലവിൽ ആറ് നിലകളിലായി ,130,803 ചതുരശ്രയടി വിസ്‌തൃതിയിൽ അത്യാധുനിക കെട്ടിടസമുച്ചയമാണ് ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. പ്രധാനബ്ലോക്കിന് പുറമെ സർവീസ് ബ്ലോക്കും ആധുനിക മോർച്ചറിയും സമുച്ചയത്തിന്റെ ഭാഗമാണ്. നാല് പ്രധാന ഓപറേഷൻ തിയറ്ററും മൈനർ ഓപറേഷൻ തിയറ്ററും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ജനറൽ ഓർത്തോസർജറി, ജനറൽ സർജറി, നേത്രശസ്‌ത്രക്രിയ വിഭാഗങ്ങളിലെ ഓപറേഷൻ തിയറ്ററുകളും എമർജൻസി ഓപറേഷൻ തിയറ്ററും നിർമിച്ചിട്ടുണ്ട്. മികച്ച ചികിത്സാസൗകര്യം ഒരുക്കി ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്ക് കുറയ്‌ക്കുകയും താലൂക്ക് നിവാസികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം.
മാവേലിക്കരയുടെ ആരോഗ്യകരങ്ങൾ
132 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മാവേലിക്കര ജില്ലാ ആശുപത്രി ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. 102 കോടി ചെലവഴിച്ചാണ് ഏഴുനില കെട്ടിടസമുച്ചയം പൂർത്തിയാക്കിയത്. 30 കോടി അനുബന്ധ ഉപകരണങ്ങൾക്കായാണ് ചെലവഴിക്കുന്നത്. അത്യാഹിത–-തീവ്രപരിചരണ വിഭാഗങ്ങൾക്ക് 90 കിടക്കകൾ ഉൾപ്പെടെ 325 കിടക്കകൾ പുതിയ ബ്ലോക്കിലുണ്ട്. ഒന്നാം നിലയിൽ ഡോക്‌ടർമാരുടെ കൺസൾട്ടേഷൻ ഉൾപ്പടെ ഒപി വിഭാഗവും നിരീക്ഷണവാർഡും. രണ്ടും മൂന്നും നിലകളിലായി 100 കിടക്കകൾ വീതമുള്ള പുരുഷ-–-വനിതാ വാർഡുകൾ ക്രമീകരിക്കും. നാലാം നിലയിൽ 80 കിടക്കകളുള്ള ഗൈനക്കോളജി വാർഡിൽ പ്രസവമുറി, പ്രസവവാർഡ്, ഗൈനിക് തിയറ്റർ, നവജാത ശിശു പരിചരണവിഭാഗം എന്നിവ സജ്ജമാക്കും. അഞ്ചാം നിലയിൽ തിയറ്ററുകളും മൂന്ന് തീവ്രപരിചരണ വിഭാഗങ്ങളും.കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള രക്തബാങ്ക്, ലബോറട്ടറി എന്നിവയുണ്ടാകും. പ്രത്യേക തിയറ്ററുകൾ ഉപ്പൈടെ 10 ഓപ്പറേഷൻ തിയറ്ററുകൾ പുതിയ ബ്ലോക്കിലുണ്ടാകും.
കായംകുളത്ത് കെെപിടിച്ച്
കായംകുളം താലൂക്ക് ആശുപത്രിയിൽ ആദ്യഘട്ടത്തിൽ പൂർത്തികരിച്ച കെട്ടിടം അഞ്ചിന് ഉദ്‌ഘാടനം ചെയ്യും. 1,40,000 ചതുരശ്ര അടി വിസ്തീർണത്തിൽ 45.70 കോടി മുടക്കി നാലുനിലകളായുള്ള കെട്ടിടത്തിന്റെ നിർമാണമാണ് ആദ്യം പൂർത്തിയാക്കിയത്. 150 കിടക്കകളോടുകൂടിയ ഐ പി സംവിധാനങ്ങൾ, 12 പേവാർഡുകൾ, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, ഡയാലിസിസ് യൂണിറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, അഗ്നി രക്ഷാഉപകരണങ്ങൾ,മൂന്ന് ലിഫ്റ്റ് സൗകര്യങ്ങൾ, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആശുപത്രിയുടെ നിർമാണം. താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒന്നാം നിലയിൽ ഒ പി, ലാബ്, ഫാർമസി, ഇസിജി തുടങ്ങിയവയും രണ്ടാം നിലയിൽ വാർഡുകളും മൂന്നാം നിലയിൽ ഓപ്പറേഷൻ തിയറ്ററുകളും ഐസിയുവും ഉൾപ്പടെയാണ് കെട്ടിടം. കേരള സംസ്ഥാന ഭവന ബോർഡ് കോർപറേഷനാണ് നിർവഹണ ഏജൻസി. ഇവ കൂടാതെ 3.25 കോടിയുടെ എംസിഎച്ച് ബ്ലോക്ക്, ഒരു കോടിയുടെ ലാബ്, എംസി യൂണിറ്റ്, 1.10 കോടിയുടെ ഓക്‌സിജൻ പ്ലാന്റ് തുടങ്ങിയവയും നിർമിച്ചു.










0 comments