കളവങ്കോടത്ത് ഗുരു സ്‌മാരകം നിർമിക്കും: മന്ത്രി പി പ്രസാദ്

കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ പുനരുദ്ധരിച്ച കുളങ്ങൾ മന്ത്രി പി പ്രസാദ് സമർപ്പിക്കുന്നു
ചേർത്തല
കേരളീയ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മുഹൂർത്തത്തിന് സാക്ഷ്യംവഹിച്ച കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവന് സ്‌മാരകം സർക്കാർ നിർമിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ക്ഷേത്രത്തിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ നവീകരിച്ച മൂന്ന് കുളങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ കണ്ണാടിപ്രതിഷ്‌ഠയുടെ 100–ാം വർഷത്തിലേക്ക് കടക്കുന്പോൾ ചരിത്രമുഹൂർത്തം അടയാളപ്പെടുത്തുന്ന രീതിയിലാകും സ്‌മാരകം. നടപടികൾ സർക്കാരിന്റെ അടിയന്തര പരിഗണനയിലാണെന്നും കണ്ണാടിപ്രതിഷ്‌ഠ ശതാബ്‌ദിയാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽനിന്ന് അനുവദിച്ച 48.29 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളങ്ങൾ പുനരുദ്ധരിച്ചത്. ചെളിയും മണ്ണും നീക്കംചെയ്‌ത് ആഴം വർധിപ്പിക്കുകയും കരിങ്കൽഭിത്തി നിർമിക്കുകയുംചെയ്‌തു. വീതിയേറിയ കടവുകൾ നിർമിക്കുകയും കുളത്തിന് ചുറ്റും ടൈൽവിരിച്ച് സ്‌റ്റെയിൻലെസ് സ്‌റ്റീൽ കൈവരി സ്ഥാപിച്ച് മനോഹരമാക്കുകയുംചെയ്‌തു.
വയലാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ജി നായർ സംസാരിച്ചു.









0 comments