ആരോപണങ്ങൾ അടിസ്ഥാന രഹിതം
ജി സുധാകരൻ ജൽപ്പനങ്ങള്‍ നിർത്തണം: സി ബി ചന്ദ്രബാബു

ആലപ്പുഴ
ജി സുധാകരൻ അടിസ്ഥാന രഹിതമായ ജൽപ്പനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തില്‍ തന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തി. മയക്കുമരുന്ന് കച്ചവടക്കാരനെ വിളിച്ചുകൊണ്ടുപോയെന്നും നേതാക്കളുടെ നടുവില്‍ ഇരുത്തിയെന്നും മറ്റുമുള്ള പ്രഖ്യാപനം നടത്താനുള്ള അറിവ് സുധാകരന് എവിടെനിന്ന് കിട്ടി ? നവമാധ്യമത്തില്‍ ഫോട്ടോ പ്രചരിക്കുന്നതായാണ് പറഞ്ഞത്. തൃശൂരിലെ സിപിഐ എം നേതാവ് ടി ശശിധരന്റെ മകളുടെ വിവാഹച്ചടങ്ങിലെടുത്ത ഫോട്ടോയിലാണ് ബെറ്റിയും എസ് ശര്‍മയും ഇരിക്കുന്നതിനടുത്ത് താനും ഇരിക്കുന്നത്. എൻ എൻ കൃഷ്ണദാസ്, സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, ആര്‍ സനല്‍കുമാര്‍ തുടങ്ങിയ നേതാക്കളും ഫോട്ടോയിലുണ്ട്. കരമന ഹരി, ശശാങ്കന്‍, പി രാജേന്ദ്ര കുമാര്‍, എം എം ബഷീര്‍, മുത്തു തുടങ്ങിയവരാണ് ഫോട്ടോയിലെ മറ്റുള്ളവർ. ഷാനവാസ് എന്ന പേരുള്ള ഒരാള്‍ അതിൽ ഇല്ല. തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നു. സുധാകരന് വിശ്വാസമുള്ള ഏത് ഏജന്‍സിയെ ഇതിനായി നിയോഗിച്ചാലും സഹകരിക്കാം. കൂട്ടത്തില്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് ശേഖരണംകൂടി അന്വേഷിക്കണം. ആരെക്കുറിച്ചും എന്തും വിളിച്ചുപറയാവുന്ന സ്ഥിതി ഒരുതരം മനോരോഗമാണ്. ചെന്ന ദിക്കിലും ചുവടുറപ്പിക്കാൻ കഴിയാത്തതിന്റെ മടുപ്പും രോഷവും പുറത്തുചാടുന്നതാണ് പ്രകടമാകുന്നത്. വായപോയ കോടാലിയായി വളരെ വേഗം അധഃപതിച്ചു കൊണ്ടിരിക്കുന്നു. ജനപ്രതിനിധിയുടെ ഔചിത്യമെങ്കിലും സുധാകരന്‍ കാണിക്കണമെന്ന് ചന്ദ്രബാബു ആവശ്യപ്പെട്ടു.









0 comments