ചേർത്തലയെ തീർഥാടന ടൂറിസം ഹബ്ബാക്കും: പി പ്രസാദ്
തിരുവിഴയിൽ പിൽഗ്രിം അമിനിറ്റി സെന്ററിന് കല്ലിട്ടു

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പിൽഗ്രിം അമിനിറ്റി സെന്റർ ശിലാസ്ഥാപനം മന്ത്രി പി പ്രസാദ് നടത്തുന്നു
കഞ്ഞിക്കുഴി
ചേർത്തലയെ തീർഥാടന ടൂറിസത്തിന്റെ ഹബ്ബാക്കുമെന്ന് മന്ത്രി പി പ്രസാദ്. തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തീർഥാടകർക്കായി രണ്ട് കോടി രൂപ ചെലവിൽ നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന് കല്ലിടുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. തിരുവിഴ ക്ഷേത്രത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് ഒരുക്കുന്നത്. ഭക്തർക്കാവശ്യമായ വിശ്രമ സൗകര്യങ്ങൾ, വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ചേർത്തല മണ്ഡലത്തിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ സംരംഭമാണിതെന്നും ക്ഷേത്ര സമിതിക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയും ഇല്ലാത്ത രീതിയിലാണ് പദ്ധതി പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐതിഹ്യമാലയിലെ കഥകൾകൊണ്ടും പൗരാണിക പാരമ്പര്യംകൊണ്ടും പ്രശസ്തമായ തിരുവിഴ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കെഐഐഡിസിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി കെട്ടിടം ഉടൻതന്നെ ജനങ്ങൾക്ക് തുറന്നുനൽകുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കരുവ മോഹൻ, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻബാബു, ദേവസ്വം കമ്മറ്റി അംഗം പി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.










0 comments