എലിപ്പനി മരണം, അമീബിക് ജ്വരം
ഹൈടെന്പറേച്ചറിൽ പൊള്ളിപ്പനിക്കുന്നു


സ്വന്തം ലേഖകൻ
Published on Jul 07, 2026, 01:04 AM | 1 min read
ആലപ്പുഴ
മഴക്കാല പൂർവ ശുചീകരണം പാളിയതോടെ പകർച്ചവ്യാധികളുടെ പിടിയിലമർന്ന് ജില്ല. ആറാട്ടുപുഴ രാമഞ്ചേരി സ്വദേശി സുധീഷ് ഭവനത്തിൽ സുഗുണന്റെ(64) മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ചയാണ് മരിച്ചത്. കൂടാതെ ഒരാൾക്കുകൂടി അമീബിക് മസ്‌തിഷ്‌കജ്വരവും സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ താമസിക്കുന്ന 70 വയസുകാരിക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് ബാധിതരുടെ എണ്ണം രണ്ടായി. വെള്ളിയാഴ്ച അമീബിക് സ്ഥിരീകരിച്ച ആര്യാട് സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തിങ്കളാഴ്ച മാത്രം 504 പേരാണ് പനിക്ക് ചികിത്സതേടിയത്. ഇതിൽ മൂന്നുപേരെ കിടത്തി ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു. അഞ്ചു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ അഞ്ചുപേർ ഡെങ്കിപ്പനി സംശയത്തിലാണ്. മൂന്നുപേർക്ക് എലിപ്പനിയും 100പേർക്ക് വയറിളക്കരോഗവും അഞ്ചുപേർക്ക് പകർച്ചപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 2751 പേരാണ് പനിക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയത്. 38 പേർ കിടത്തി ചികിത്സക്ക് പ്രവേശിപ്പിച്ചു. 539 വയറിളക്കരോഗവും 14 ഡെങ്കിപ്പനിയും 16 ചിക്കൻപോക്സും 34 ഇഫ്ലുവൻസ കേസുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയാകുമ്പോൾ എണ്ണം ഇരട്ടിയാകും. കഴിഞ്ഞവർഷംവരെ കൃത്യതയോടെ മഴക്കാലപൂർവ ശുചീകരണങ്ങളും പകർച്ചവ്യാധി പ്രതിരോധങ്ങളും കാര്യക്ഷമമാക്കി പ്രതിരോധക്കോട്ട തീർത്ത നാടാണ് ഇന്ന് പകർച്ചവ്യാധിയിൽ വലയുന്നത്.










0 comments