print edition കനത്തമഴയിൽ വിറങ്ങലിച്ച് സംസ്ഥാനങ്ങൾ; കശ്‌മീരിൽ മിന്നൽ പ്രളയം മഹാരാഷ്‌ട്രയിൽ മണ്ണിടിച്ചിൽ

കശ്‌മീരിലെ കിഷ്‌ത്വാറിലുണ്ടായ മിന്നൽപ്രളയത്തിൽ വാഹനങ്ങൾക്കുമേൽ മണ്ണും ചെളിയും അടിഞ്ഞപ്പോൾ
ശ്രീനഗർ/മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയിൽ വ്യാപക നാശം. ഞായർ അർധരാത്രി മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കശ്‌മീരിലെ ദോഡ, കിഷ്ത്വാർ ജില്ലകളിൽ കനത്ത നാശമുണ്ടായി.
കിഷ്ത്വാറിൽ നിർമാണത്തിലുള്ള ജലവൈദ്യുത പദ്ധതി നിലയത്തിൽ മണ്ണും ചെളിയും വന്നടിഞ്ഞു. ട്രക്കുകളും മണ്ണുമാന്തിയും ഉൾപ്പെടെയുള്ളവ മണ്ണിനടിയിലായി. ആളപായമില്ല. ദോഡ–-കിഷ്ത്വാർ ഹൈവേയിൽ ചെളിയും കല്ലും നിറഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ 13 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മുംബൈയിലെ മാൻഖുർദ് മണ്ഡലയിൽ ഞായർ രാത്രി മൂന്നുനില കെട്ടിടം തകർന്നുവീണ് നാല് സ്ത്രീകളുൾപ്പെടെ ആറ് പേർ മരിച്ചു.
പുണെയിലും മഴക്കെടുതി രൂക്ഷം. പുണെ മാവൽ താലൂക്കിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഖേഡ് താലൂക്കിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും റോഡ്, റെയിൽ ഗതാഗതവും താറുമാറായി. 20ലേറെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ നാൽപ്പതിലേറെ സർവീസുകളെ ബാധിച്ചു. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും മഴ ബാധിച്ചു. നാസിക്കിൽ മേഘവിസ്ഫോടനത്തിന് സാധ്യത.











0 comments