അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു

എയ്ഞ്ചൽ ജാസ്‌മിൻ, പ്രതി ഫ്രാന്‍സിസ്

സ്വന്തം ലേഖകൻ
Published on Jul 03, 2025, 03:30 AM | 1 min read
മാരാരിക്കുളം
ഓമനപ്പുഴയിൽ അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15–-ാം വാർഡിൽ കുടിയാംശേരിൽ എയ്ഞ്ചൽ ജാസ്‌മിൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ ഫ്രാൻസിസിനെ (ജോസ്–-58) മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ആറുമാസമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന എയ്ഞ്ചലിനെ ബുധൻ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ചെട്ടികാട് ആശുപത്രിയിൽ ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടു. ഇതിനെത്തുടർന്ന് മണ്ണഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ ഫ്രാൻസിസിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴുത്തിൽ തോർത്ത് മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഫ്രാൻസിസ് പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏയ്ഞ്ചൽ സ്ഥിരമായി വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച്ച നടന്ന വഴക്കിനിടെ ഏയ്ഞ്ചലിന്റെ കഴുത്ത് ഫ്രാൻസിസ് ഞെരിച്ചു. തുടർന്ന് തോർത്തിട്ട് മുറുക്കി. ഈ സമയം ഫ്രാൻസിസിന്റെ അച്ഛൻ സേവ്യറും അമ്മ സൂസമ്മയും ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു. മകളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് പുലർച്ചെ ആറിന് ഇവർ കരയുന്നത് കേട്ടാണ് അയൽവാസികൾ വിവരം അറിഞ്ഞത്. മകൾ എങ്ങനെയോ മരിച്ചു എന്നാണ് ഇവർ പറഞ്ഞത്. ബുധനാഴ്ച്ച രാത്രി പൊലീസ് വീട് പൂട്ടി കുടുംബാംഗങ്ങളെ സമീപത്തെ ഷെഡിലേക്ക് മാറ്റി.









0 comments