ഭരണസമിതി രാജിവയ്ക്കണമെന്ന് എൽഡിഎഫ്
ആറാട്ടുപുഴയിൽ വ്യാജസർട്ടിഫിക്കറ്റിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യയ്‌ക്ക് ജോലി

ആലപ്പുഴ
ആറാട്ടുപുഴ പഞ്ചായത്തിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം -ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലിചെയ്‌തത് 10 വർഷത്തോളം. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്ഥിരംസമിതി ചെയർമാൻ ശ്യാംകുമാർ എന്നിവരടക്കം ക്രമക്കേടുകൾക്ക് കൂട്ടുനിന്ന മുഴുവൻ കോൺഗ്രസ് പഞ്ചായത്തംഗങ്ങളും രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇവർക്കെതിരെ കേസെടുക്കണം. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കണം. വാങ്ങിയ ശമ്പളത്തുകയും മറ്റാനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിയ്‌ക്കണം. യുഡിഎഫ് ഭരിച്ച 2015–-20 കാലത്താണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അന്നത്തെ ആസൂത്രണ സമിതി അധ്യക്ഷൻ അനിൽകുമാറിന്റെ ഭാര്യ ജെ നിമ്മി ജോലി നേടിയത്. മൈമൂനത്ത് ഫഹദ്, എസ് ശ്യാംകുമാർ, അന്നത്തെ പ്രസിഡന്റ് എസ് അജിത എന്നിവർക്ക് നിയമനത്തിൽ സുപ്രധാന പങ്കുണ്ട്. 2004ൽ കേരള സർവകലാശാലയിൽനിന്ന് ബികോമും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്ന് പിജിഡിസിഎയും ഫസ്റ്റ് ക്ലാസിൽ ജയിച്ചതായ സർട്ടിഫിക്കറ്റുകളാണ് നിമ്മി ഹാജരാക്കിയത്. ബികോം, പിജിഡിസിഎ സർട്ടിഫിക്കറ്റിൽ പഠന കാലയളവ് 2004 എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും സൂക്ഷ്മ പരിശോധന നടത്തിയില്ല. നിമ്മി 2017ൽ ഹാജരാക്കിയ ബി കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ ഇവർ ജോലി രാജിവച്ചു. നിമ്മി നൽകിയ 109189 നമ്പർ ഒരു വിദ്യാർഥിക്കും 2004ൽ കേരള സർവകലാശാല നൽകിയിട്ടില്ല. പാർലിമെന്ററി പാർട്ടി ലീഡർ എം പ്രതാപൻ, അംഗങ്ങളായ പ്രിയരാജൻ, ജയ മനു, ലത തുളസിദാസ്, രമ്യജ്യോതി, സോമ സുനി, പ്രിയ സിപിഐ എം ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെകട്ടറി ആർ രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments