പാസിങ് ഔട്ടും പാസ്;
സഹോദരങ്ങൾ ഒരുമിച്ച് സേനയിൽ

സിവിൽ എക്‌സൈസ് ഓഫീസർ മാരായി ട്രെയിനിങ് പൂർത്തിയായി പാസ്സിങ്ഔട്ട് ചെയ്ത സഹോദരങ്ങളായ അർച്ചനയും അനന്തുവും
സുജിത് ദാസ്
Published on Feb 10, 2026, 12:20 AM | 1 min read
കഞ്ഞിക്കുഴി
മൂന്നു വർഷമായുള്ള പഠനം, കഠിനമായ പ്രയത്നം, ഒരേ മൈതാനത്ത് പരിശീലനം, ഒടുവിൽ ഒരേദിവസം പാസിങ് ഒൗട്ട് പരേഡും. കുട്ടിക്കാലംതൊട്ടേ അർച്ചനയും അനന്തുവും ഒരുമിച്ചുകണ്ട സ്വപ്‌നത്തിന് സാക്ഷാൽക്കാരം. തൃശൂർ എക്‌സൈസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡോടെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാംവാർഡിൽ എസ്എൻ പുരം പേരയിൽ വീട്ടിൽ മധുസൂദനന്റെയും മിനിയുടെയും മക്കളായ അർച്ചനയും അനന്തുവും എക്‌സൈസ് സേനയുടെ ഭാഗമെന്ന പുതിയ ഉത്തരവാദിത്തത്തിലേക്ക്. ബിടെക് ബിരുദധാരിയായ അർച്ചനയും പോളിടെക്നിക് ഡിപ്ലോമയുള്ള അനന്തുവും ആദ്യം പൊലീസ് സേനയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലുമാസത്തെ പരിശീലനം പൂർത്തിയാക്കിയപ്പോഴാണ് സ്വന്തം ജില്ലയിൽ നിയമനം ലഭിക്കുന്ന എക്സൈസ് വകുപ്പിലേക്ക് ഇരുവർക്കും വിളിവന്നത്. എക്സൈസിൽ ആദ്യ റാങ്കുകളിൽ തന്നെ ഇടംപിടിച്ചു ഇരുവരും. എൽഡിസി ലിസ്റ്റിലും ഇരുവരും ഇടംപിടിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്‌ക്കുമൊപ്പം അർച്ചനയുടെ ഭർത്താവും സൈനികനുമായ സോനുവും കുടുംബാംഗങ്ങളും അഭിമാനനിമിഷത്തിന് സാക്ഷിയാകാൻ അക്കാദമിയിലെത്തി. മാരാരിക്കുളത്തെ ജികെ പിഎസ്‌സി കോച്ചിങ് സെന്ററിലും ചാരമംഗലം സ്കൂളിൽ ബിജുവിന്റെ മേൽനോട്ടത്തിലുമായിരുന്നു പരിശീലനം. ട്രെയിനിങ്ങിനും പാസിങ് ഔട്ടും ഒരുമിച്ചായത് സന്തോഷവും ആത്മവിശ്വാസവും പകർന്നെന്ന് ഇരുവരും പറയുന്നു.










0 comments