കഴുത്തിൽ കല്ല് കെട്ടിയനിലയിൽ
എൺപതുകാരിയുടെ മൃതദേഹം കായലിൽ

ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് വടക്കുഭാഗത്ത് കായംകുളം കായലിൽ വയോധികയുടെ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസ് തെളിവു ശേഖരിക്കുന്നു
കാർത്തികപ്പള്ളി
ഒറ്റയ്‌ക്കു താമസിച്ചുവന്ന വയോധികയുടെ മൃതദേഹം കായലിൽ. കൈയും കാലും തുണിവച്ച് ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയാണ് (80)കൊല്ലപ്പെട്ടത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന അഞ്ച് വള ഉൾപ്പെടെ ആറു പവനോളം സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കൾ രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വ പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് വടക്കുഭാഗത്ത് കായംകുളം കായലിൽ മൃതദേഹം കണ്ടത്. അണിഞ്ഞിരുന്ന കമ്മൽ മൃതദേഹത്തിൽ തന്നെയുണ്ടായിരുന്നു. 24 വർഷം മുന്പ് ഭർത്താവ് ഭാസ്‌കരൻ മരിച്ചതിനുശേഷം ഏറെനാളും തങ്കമ്മ തനിച്ചാണ് താമസിച്ചിരുന്നത്. ഇവരുടെ മകൻ സത്യദാസ് കുടുംബവീട്ടിൽനിന്ന് മാറിയാണ് താമസിക്കുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ഇയാൾ 20 നാണ് അവധിക്കുശേഷം നാട്ടിൽനിന്ന് മടങ്ങിയത്. മകൾ ഷൈമോളും മാറിയാണ് താമസിക്കുന്നത്. മൃതദേഹം പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് കനകക്കുന്ന് ജെട്ടിയിലെത്തിച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വീടിന് പിന്നിൽ നിലത്തുകിടന്നിരുന്ന വസ്ത്രത്തിൽ മണംപിടിച്ച നായ കായൽതീരത്തെത്തി തെക്കോട്ടോടി വീണ്ടും തിരികെയെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. അമ്പിളി, മണിലാൽ എന്നിവരാണ് തങ്കമ്മയുടെ മരുമക്കൾ.









0 comments