സർക്കാർ ഗ്രാൻഡ് വൈകുന്നു
വള്ളങ്ങളും ക്ലബ്ബുകളും പ്രതിസന്ധിയിലേക്ക്

ആലപ്പുഴ
സർക്കാർ ഗ്രാൻഡ് ലഭിക്കാത്തതിനാൽ നെഹ്റുട്രോഫി വള്ളംകളിയിൽ വിജയികളായവർക്കുള്ള സമ്മാനത്തുകയും ബോണസും വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഗ്രാൻഡും വൈകുന്നു. രണ്ടുകോടി രൂപയാണ് എൻടിബിആർ സൊസൈറ്റിക്ക് നൽകേണ്ടത്. ഇത് വൈകുന്നതാണ് ക്ലബ്ബുകളെയും ചുണ്ടൻവള്ളങ്ങളുടെ ഉടമകളെയും പ്രതിസന്ധിയിലാക്കിയത്. ഇത്തവണ സമ്മാനത്തുകയും ബോണസും വർധിപ്പിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും പണം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. തുകകൾ വർധിപ്പിച്ചതിനാൽ സമ്മാന, ബോണസ് വിതരണത്തിന് സർക്കാർ ധനസഹായം കൂടിയേതീരൂ. പല ക്ലബ്ബുകളും സമിതികളും ലക്ഷങ്ങൾ കടമെടുത്തും പിരിവെടുത്തുമാണ് നെഹ്‌റുട്രോഫിയിൽ മത്സരിച്ചത്. പണം ലഭിച്ചാലെ സാമ്പത്തിക ബാധ്യത പരിഹരിച്ച് സീസണിനായി ഒരുങ്ങാൻ കഴിയൂ. ചുണ്ടൻവള്ളങ്ങളിലെ ഫൈനലിൽ ഒന്നാംസ്ഥാനക്കാർക്ക് 25 ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാംസ്ഥാനക്കാർക്ക് 15 ലക്ഷവും നാലാം സ്ഥാനക്കാർക്ക് 10 ലക്ഷവുമായാണ് സമ്മാനത്തുക വർധിപ്പിച്ചത്. സമ്മാനത്തുക നൽകാൻ മാത്രം ഇക്കുറി 75 ലക്ഷം വേണം. ഫൈനലിൽ മത്സരിച്ച ചുണ്ടൻ വള്ളങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഇവ പരിഗണിക്കേണ്ടിവന്നാൽ തുക വിതരണം ചെയ്യുന്നത് പിന്നെയും വൈകിയേക്കും. കഴിഞ്ഞവർഷം ടിക്കറ്റ് വിൽപ്പന, സ്‌പോൺസർഷിപ് വരുമാനം എന്നിവയിൽനിന്ന് മത്സര ബോണസും സമ്മാനത്തുകയും നൽകിയിരുന്നു. കൂടാതെ സർക്കാർ ഗ്രാൻഡ് ഒരുകോടി മത്സരശേഷം ഉടൻ ലഭിക്കുകയുംചെയ്‌തു.









0 comments