മന്ത്രി മറന്നോ? ‘കോട്ടക്കുന്ന്' ടൂറിസം പദ്ധതി

കാടുമൂടിയ കളമശേരിയിലെ കോട്ടക്കുന്ന്
കളമശേരി
നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് കളമശേരിയിലെ വട്ടേക്കുന്നത്ത് സ്ഥാനാർഥിയായി എത്തിയപ്പോൾ നൽകിയ വാഗ്ദാനം മന്ത്രിയായപ്പോൾ മറന്നുപോയോ എന്നാണ് വി ഇ അബ്‌ദുൾ ഗഫൂറിനോട് നാട്ടുകാരുടെ ചോദ്യം. മൈതാനവും മൺതിട്ടയും കിടങ്ങുകളുമുള്ള കോട്ടക്കുന്ന് സംരക്ഷിച്ച് ടൂറിസം പദ്ധതി നടപ്പാക്കുമെന്നായിരുന്നു അബ്‌ദുൾ ഗഫൂറിന്റെ വാഗ്‌ദാനം. വാഗ്ദാനങ്ങളിൽനിന്ന് മന്ത്രി യുടേൺ അടിക്കുകയാണോ എന്നാണ് നാട്ടുകാർ ഇപ്പോൾ സംശയിക്കുന്നത്.
1980വരെ പ്രദേശത്തെ യുവാക്കൾ ഫുട്ബോൾകളിയും മറ്റു വിനോദങ്ങളുമായി ചെലവഴിച്ചിരുന്ന കോട്ടക്കുന്ന് വീണ്ടെടുക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. അന്നത്തെ യുഡിഎഫ് സ്ഥാനാർഥി കോട്ടക്കുന്ന് വീണ്ടെടുത്ത് ടൂറിസം കേന്ദ്രമായി സംരക്ഷിക്കുമെന്ന് വാക്ക് നൽകി. എന്നാൽ, ജയിച്ച് മന്ത്രിയായതോടെ കോട്ടക്കുന്നിനെ മറന്നു.
രാജഭരണകാലത്തെ കോട്ടകളോട് സാദൃശ്യമുള്ള മൺതിട്ടയും കിടങ്ങുകളും മൈതാനവും ഉള്ളതുകൊണ്ടാണ് പ്രദേശം കോട്ടക്കുന്ന് എന്ന് അറിയപ്പെട്ടിരുന്നത്. മഞ്ഞുമ്മലിലും ഒരു കോട്ടക്കുന്നുണ്ട്. മൺതിട്ടയ്‌ക്ക് നടുവിലെ വലിയ മൈതാനമാണ് കളിക്കാൻ ഉപയോഗിച്ചിരുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനത്തിന്റെ കൈവശമാണ് കോട്ടക്കുന്ന്. ചുറ്റുമതിൽക്കെട്ടിനകത്ത് കാടുമുടിയനിലയിലുള്ള പ്രദേശത്ത് മലമ്പാമ്പുൾപ്പെടെയുണ്ട്.
മന്ത്രി നാട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ച് കോട്ടക്കുന്ന് ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.









0 comments