ബാലസംഘത്തിന് നഷ്ടപ്പെട്ടത് ഗുരുതുല്യനെ
പ്രായഭേദമന്യേ നാട് കാതോർത്ത "രാജൻ സാർ'

ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് 1964 ൽ പഠിച്ചിറങ്ങിയവർ 60 വർഷങ്ങൾക്കുശേഷം മാതൃവിദ്യാലയത്തിൽ ഒത്തുകൂടിയ ചടങ്ങിൽ പി കെ രാജൻ (ഫയല്‍ ചിത്രം)
കാർത്തികപ്പള്ളി
ബാലസംഘം പ്രവർത്തകരുടെ സ്നേഹമൂർത്തിയായ ഗുരുവും രക്ഷാധികാരിയുമായിരുന്ന റിട്ട. ഡിഇഒ മുട്ടം പള്ളിയാമ്പിൽ പി എം രാജന്റെ (89) വിയോഗം നാടിനെ തീരാദുഃഖത്തിലാക്കി. ബാലസംഘം വേദികളിൽ രാജൻ സാറിന്റെ ശാന്തവും ജ്ഞാനസമ്പുഷ്ടവുമായ വാക്കുകൾക്ക് പ്രായഭേദമന്യേ കാതോർത്തു നാട്. ആശയബോധ്യവും മതനിരപേക്ഷവുമായ തലമുറയെ സൃഷ്‌ടിക്കലായിരുന്നു ലക്ഷ്യം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളെ വളർത്തിക്കൊണ്ടുവന്നതിൽ നിർണായക പങ്ക് വഹിച്ചു. നങ്ങ്യാർകുളങ്ങര യുപിഎസ്, മംഗലം എച്ച്എസ്എസ്, ഹരിപ്പാട് ബോയ്സ് എച്ച്എസ്എസ്, ഹരിപ്പാട് ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും മാവേലിക്കര ഡിഇഒആയും സേവനമനുഷ്ഠിച്ചു.
മലയാളി വിദ്യാർഥികൾക്ക് ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി കേരള സിലബസിൽ എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചപ്പോൾ നിർണായക ചുമതലക്കാരനായിരുന്നു. ഗൾഫിൽ തങ്ങി പ്രവർത്തനം ഏകോപിപ്പിച്ചു.
ഏറെ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് കൃത്യതയുള്ള ഔദ്യോഗിക ജീവിതത്തിൽനിന്ന് അദ്ദേഹം വിരമിച്ചതെന്ന് മകളും തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിയുമായ ടി ആർ രാജശ്രീ പറഞ്ഞു.
സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം, ബാലസംഘം ഏരിയ കൺവീനർ, സർവീസ് പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ശനി പകൽ മൂന്നിന് വീട്ടുവളപ്പിൽ.










0 comments