അർത്തുങ്കൽ പള്ളി പെരുന്നാൾ: മഫ്തി പൊലീസിനെ വിന്യസിക്കും

അർത്തുങ്കൽ
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനിച്ചു. 10 മുതൽ 27 വരെയാണ് പെരുന്നാൾ. ബീച്ചിലും പരിസരങ്ങളിലും മഫ്തി പൊലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിങ്ങും നടത്തും. പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 9, 17, 18, 19, 20, 27 ദിവസങ്ങളിൽ പ്രധാന വകുപ്പുകളായ റവന്യൂ, പൊലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, അഗ്‌നിരക്ഷസേന , ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു. പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിനയ, ചേർത്തല തഹസിൽദാർ എസ് ഷീബ, റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ, അർത്തുങ്കൽ പൊലീസ് എസ്എച്ച്ഒ ടോൾസൺ പി ജോസഫ്, ചേർത്തല എക്സൈസ് ഓഫീസർ സി എസ് സുനിൽകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










0 comments