തിങ്കളാഴ്‌ച കടിയേറ്റത് പത്തോളം പേർക്ക്
പുളിങ്കുന്നിൽ വീണ്ടും തെരുവുനായ ആക്രമണം

തെരുവുനായ അക്രമണത്തിൽ നടപടി സ്വീകരിക്കാത്ത പുളിങ്കുന്ന് പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു
മങ്കൊമ്പ്
പുളിങ്കുന്ന് പഞ്ചായത്തിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു.
ഈ മാസം തന്നെ രണ്ടാമത്തെ തെരുവ് നായ ആക്രമണമാണ് തിങ്കളാഴ്ച ഉണ്ടായത്. 11–ാം വാർഡിലായിരുന്നു രാവിലെ നായയുടെ പരാക്രമം. സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർഥികളടക്കം 10 പേർക്ക് കടിയേറ്റു.
അക്രമാസക്തമായ നായ മറ്റ് നായകളെയും കടിച്ചു. നാട്ടുകാർ ചേർന്ന് പിടികൂടിയപ്പോഴേക്കും ചത്തിരുന്നു. ജഡം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഒരാഴ്ച മുൻപാണ് 15–-ാം വാർഡിൽ ആറുപേരെ കടിച്ച വളർത്തുനായ ചത്തത്. പിന്നീട് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ നായകളെ പിടികൂടിയെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല.
പഞ്ചായത്ത് നിഷ്‌ക്രിയം; യുവജനപ്രതിഷേധം
അലഞ്ഞ് നടക്കുന്ന നായകളെ പിടികൂടുന്നതിനും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിലും പഞ്ചായത്ത് അലംഭാവം കാണിക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിന്റെ ഫലമാണ് തിങ്കളാഴ്ചയും ഉണ്ടായ നായയുടെ ആക്രമണം. ഒരുമാസത്തിനിടെ 16 പേരെ തെരുവുനായ ആക്രമിച്ചിട്ടും പഞ്ചായത്ത് സ്വീകരിക്കുന്ന നിഷ്‌ക്രിയ നിലപാടിനെതിരെ ഡിവൈഎഫ്ഐ പുളിങ്കുന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ചൊവ്വാഴ്ച തെരുവുനായകളെ പിടികൂടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികാരികളുടെ ഉറപ്പിലാണ് സമരം അവസാനിച്ചത്. സിപിഐ എം ലോക്കൽ സെക്രട്ടറി ജോസ് തോമസ്, മങ്കൊമ്പ് ലോക്കൽ സെക്രട്ടറി പി കെ പൊന്നപ്പൻ, ടി എസ് സിജിത്ത് എന്നിവർ സംസാരിച്ചു.










0 comments