കുട്ടനാടിന്റെ ഹൃദയത്തിലൂടെ എ സി റോഡ്
ഉയരേ ഇച്ഛാശക്തിയുടെ കൈയൊപ്പ്

നെബിൻ കെ ആസാദ്
Published on Mar 07, 2026, 01:36 AM | 1 min read
ആലപ്പുഴ
2018ലെ പ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്ന ഒരു നാടിന്റെയാകെ ആശങ്കകളുടെ പരിഹാരവും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരവുമാണ് എസി റോഡ് നവീകരണം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. പമ്പ, മീനച്ചില്‍, അച്ചന്‍ കോവില്‍, മണിമലയാറുകൾ വേമ്പനാട് കായലിലേക്കൊഴുകിയെത്തും. ആലപ്പുഴ – -ചങ്ങനാശേരി റോഡിലെത്തിയാൽ മാത്രമാണ് രക്ഷാപ്രവർത്തനം സാധ്യമാകുക. വെള്ളമുയർന്നാൽ റോഡുപോലും കാണാൻ പറ്റില്ല. റോഡുയർത്തിയാലേ പ്രശ്‌നപരിഹാരമുള്ളൂവെന്ന് മനസിലാക്കിയ എൽഡിഎ-ഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് സെമി എലിവേറ്റഡ് എസി റോഡായി ഫലം കണ്ടത്.അന്നത്തെ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ മുൻകൈയെടുത്താണ് 2020 ഒക്‌ടോബറിൽ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് വന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായി എ സി റോഡിനെയും ഉൾപ്പെടുത്തി. ആലപ്പുഴ കളർകോടുമുതൽ കോട്ടയം ചങ്ങനാശേരി പെരുന്നയിൽ അവസാനിക്കുന്ന 24.17 കി.മീ റോഡാണിത്. നവീകരണ സമയങ്ങളിലാകെ ഗതാഗതം പാടെ മുടങ്ങാതെയാണ് പണി ചെയ്‌തത്. പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത് പരിഹരിച്ചു. കഴിഞ്ഞവർഷങ്ങളിൽ മഴ ആർത്തുപെയ്‌തപ്പോഴും നദികൾ കരകവിഞ്ഞൊഴുകിയപ്പോഴും എ സി റോഡ് ചതിച്ചില്ല. നാടിന്റെ അതിജീവനത്തിന് ഒരു ജനകീയ സർക്കാരിന്റെ കൈയൊപ്പ്. വിനോദസഞ്ചാരത്തിനും മുതൽക്കൂട്ട് കുട്ടനാടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതും വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ വർധിക്കുന്നതുമാണ് എ സി റോഡിന്റെ അഞ്ച് മേൽപ്പാലം, നാല് വലിയ പാലം, 14 ചെറുപാലം, മൂന്ന് കോസ്‌വേകൾ, 42.62 കി.മീ നടപ്പാതകൾ, 48 ബസ് കാത്തിരിപ്പുകേന്ദ്രം, 73 കലുങ്ക്, 78 യൂട്ടിലിറ്റി ഡക്‌ട്‌സ്, 416 സ്‌ട്രീറ്റ് ലൈറ്റ്, 3.9 കിലോമീറ്റർ കൈവരി, 20.3 കിലോ മീറ്റർ ഓവുചാലുകൾ എന്നിവ ഉൾപ്പടുന്നതാണീ സെമി എലിവേറ്റഡ് ഹൈവേ. റോഡുയർത്തി മേൽപ്പാലങ്ങളടക്കം നിർമിച്ച് നവീകരിച്ചു. ചെറിയ പാലങ്ങൾ പുതുക്കിപ്പണിതു.










0 comments