മാവേലിക്കര ജില്ലാ ആശുപത്രി ബഹുനില മന്ദിരം നാടിന് സമർപ്പിച്ചു
എതിരാളികൾ പോലും അംഗീകരിക്കുന്ന വികസനകാലം: മന്ത്രി വീണാ ജോർജ്

മാവേലിക്കര ജില്ലാ ആശുപത്രിയുടെ ഒന്നാംഘട്ടവും ഒപി വിഭാഗവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
എതിർ രാഷ്ട്രീയ ജനപ്രതിനിധികൾ പോലും പ്രശംസിക്കുന്ന വികസനങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 132 കോടി ചെലവഴിച്ച് നിർമിച്ച മാവേലിക്കര ജില്ലാ ആശുപത്രിയുടെ ഒന്നാം ഘട്ടവും ഒ പി വിഭാഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 115 ആശുപത്രികൾ ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തികരിച്ചു. ലോകത്തെ മൂന്നാമത്തെ അവയവമാറ്റ ആശുപത്രി, 21 പുതിയ നഴ്സിങ് കോളേജുകൾ, റോബോട്ടിക്സ് സർജറി തുടങ്ങിയ വികസന പ്രവർത്തനങ്ങളിലൂടെ ആരോഗ്യ മേഖലയിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം മുമ്പെങ്ങും ഇല്ലാത്ത വിധം വർധിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. 12 കോടി ചെലവിൽ വനിത ഹോസ്റ്റൽ എന്നിവ ആരംഭിക്കും. എം എസ് അരുൺകുമാർ എംഎൽഎയുടെ ഇടപെടൽ നിർമാണം വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, മാവേലിക്കര നഗരസഭാ അധ്യക്ഷ ലളിത രവീന്ദ്രനാഥ്, മുൻ എംഎൽഎ ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു തുടങ്ങിയവർ സംസാരിച്ചു.











0 comments