കാലവർഷം ദുർബലം
ജില്ലയിൽ 34 ശതമാനം കുറവ്

സ്വന്തം ലേഖകൻ
Published on Jul 27, 2026, 02:17 AM | 1 min read
ആലപ്പുഴ
ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായി തുടരുന്നു. കേന്ദ്ര കാലവസ്ഥാവകുപ്പ് കാലവർഷം കണക്കാക്കുന്ന ജൂൺ ഒന്നുമുതൽ ഞായറാഴ്‌ച വരെയുള്ള കലയളവിൽ 34 ശതമാനത്തിശന്റ കുറവുണ്ടായി. 963.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 638.9 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ആഴ്‌ച തിരിച്ചുള്ള കണക്കുകളിലും ജില്ലയിൽ മഴയുടെ അസ്ഥിരത പ്രകടമാണ്. രണ്ട് ആഴ്‌ചകളിൽ മാത്രമാണ് സാധരണയിലും അധിക മഴ ലഭിച്ചത്. ആദ്യ ആഴ്‌ചയിൽ 32 ശതമാനവും അഞ്ചാം ആഴ്‌ചയിൽ 16 ശതമാനവും. രണ്ടും മൂന്നും ആഴ്‌ചകളിൽ 62 ശതമാനത്തിന്റെയും നാലാം ആഴ്‌ചയിൽ 19, ആറാം ആഴ്‌ചയിൽ 51, ഏഴാം ആഴ്‌ചയിൽ 78 ശതമാനവും മഴ കുറഞ്ഞു. വേനൽമഴ ശക്തമായി തുടരുന്നതിനിടെ നാല് ദിവസം വൈകി ജൂൺ നാലിനാണ് കാലവർഷം കേരളത്തിലെത്തിയത്. ഇക്കുറി സംസ്ഥാനത്ത് കൂടുതൽ വേനൽമഴ ലഭിച്ചത് ആലപ്പുഴയിലാണ്. കഴിഞ്ഞവർഷം തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിച്ചപ്പോൾ ആലപ്പുഴയിൽ 1541.6 മില്ലീമീറ്റർ മഴ ലഭിച്ചു. ആറ് ശതമാനം മാത്രമായിരുന്നു കുറവ്. ജൂൺ ആദ്യവാരം പരക്കെ മഴ ലഭിച്ചെങ്കിലും പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്.









0 comments