ചിങ്ങോലിയിൽ തൊഴിലുറപ്പ് കരാർ ജീവനക്കാർക്ക് അവഗണന
ഉത്തരവിറങ്ങിയിട്ട് 16 മാസം; പിഎഫ് ആനുകൂല്യം ഇനിയുമകലെ

കാർത്തികപ്പള്ളി
ചിങ്ങോലി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ദിവസവേതന ജീവനക്കാരെ ഇപിഎഫിൽ ചേർത്തില്ലെന്ന് പരാതി. അസിസ്‌റ്റന്റ് എൻജിനിയർ, ഓവർസിയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ കരാർ തൊഴിലാളികളെ എംപ്ലോയീസ് പ്രോവിഡന്റ് ഫ്രണ്ടിൽ (ഇപിഎഫ്) ഉൾപ്പെടുത്താൻ ഉത്തരവായിട്ടും ചിങ്ങോലിയിൽ നാല് ജീവനക്കാരെ ഇതുവരെ ഇപിഎഫിൽ ചേർത്തില്ലെന്നാണ് പരാതി. താൽക്കാലിക ജീവനക്കാരിൽനിന്ന് വിഹിതമായി പരമാവധി 12 ശതമാനം (1800 രൂപ) ഈടാക്കി അതിനനുസൃതമായി 13 ശതമാനം (1950 രൂപ) തൊഴിലുടമ വിഹിതവും ചേർത്ത് എല്ലാ മാസവും 15ന് മുന്പായി ഇപിഎഫിൽ ഒടുക്കണം എന്നാണ് ഉത്തരവ്. തൊഴിലുറപ്പ് പദ്ധതിയിൽ നൂറുശതമാനം ഭരണച്ചെലവും കേന്ദ്രസർക്കാരാണ് അനുവദിക്കുന്നതെങ്കിലും ഇത് ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതിനാൽ ഇപിഎഫിൽ അടയ്‌ക്കേണ്ട തുക അതത് മാസം പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് നൽകണമെന്നും ഉത്തരവുണ്ട്. ഈ തുക കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്ക് തിരിച്ചെടുക്കാം. പഞ്ചായത്ത് സെക്രട്ടറി നോഡൽ ഓഫീസറായി പ്രവർത്തിച്ച് പ്രവർത്തനങ്ങൾ സുഗമമാക്കണം. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ജീവനക്കാർ അപേക്ഷയുമായി ഓഫീസുകൾ കയറിയിങ്ങാൻ തുടങ്ങിയിട്ട് 16 മാസമായി. സർക്കാർ ഉത്തരവ് പ്രകാരം നൽകിയ സുരക്ഷ നടപ്പാക്കാൻ പഞ്ചായത്തോ ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കാതെ അവഗണിക്കുന്നതായും ജീവനക്കാർ പറയുന്നു.










0 comments