നൂറനാട് പ്രദേശത്ത് കാട്ടുപോത്ത്

നൂറനാട് ഭാഗത്ത് കെപി റോഡിൽകണ്ട കാട്ടുപോത്ത്
ചാരുംമൂട്
നൂറനാട് ലെപ്രസി സാനിറ്റോറിയം ഭാഗത്ത് കാട്ടുപോത്തിറങ്ങി. നൂറനാട് ലെപ്രസി സാനിറ്റോറിയം മതിൽ അവസാനിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് കെ പി റോഡിലാണ് ചൊവ്വ പുലർച്ചെ 3.50ന് ചെട്ടികുളങ്ങരയിലേക്ക് പോവുകയായിരുന്ന നൂറനാട് സ്വദേശി ഷാജി കാട്ടുപോത്തിനെ കണ്ടത്. കൈയിലുണ്ടായിരുന്ന ഫോണിൽ കാട്ടുപോത്തിന്റെ ഫോട്ടോയും വീഡിയോയും പകർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് നിയാസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻതന്നെ എം എസ് അരുൺകുമാർ എംഎൽഎ റാന്നി ഡിഎഫ്ഒയെയും ആലപ്പുഴ ഫോറസ്‌റ്റ് കൺസർവേറ്ററെയും വിവരമറിയിച്ചു. റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ സി ജോസ്‌മോന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലം സന്ദർശിച്ചു. പരിസരപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കിഴക്കൻ വനപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായി പെയ്‌ത മഴവെള്ളത്തിൽ ആറ്റിലൂടെ ഒഴുകിയെത്തിയതാകാം പോത്തെന്നാണ് പ്രാഥമിക നിഗമനം. കെ പി റോഡിന് വടക്കുവശത്ത് ആളൊഴിഞ്ഞ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് പരിശോധന നടത്താനും കണ്ടെത്തിയാൽ മയക്കു വെടിവച്ച് പിടിക്കുന്നതിനുമാണ് പദ്ധതി. ആളുകൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്ങന്നൂർ റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർമാരായ ആർ ബൈജു, ഐ ദിലീപ്, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ എ ജോസ്, ജോൺസൺ ലാൽ, ഓഫീസർ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.










0 comments