41 ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പ്രളയക്കെടുതിയിൽ മുങ്ങി

തലവടി സൗത്തിൽ വെള്ളംകയറിയപ്പോൾ വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ക്ഷീരകർഷകൻ

സ്വന്തം ലേഖകൻ
Published on Aug 04, 2026, 02:00 AM | 1 min read
കുട്ടനാട്
ആലപ്പുഴ
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പ്രളയക്കെടുതിയിൽ മുങ്ങി കുട്ടനാട്. ആളുകള്‍ ക്യാമ്പുകളിലേക്കും സുരക്ഷിത സ്ഥലങ്ങളിലേക്കും മാറുകയാണ്. പലയിടത്തും 2018ലെ പ്രളയസമാനസാഹചര്യമാണ്. ജില്ലയിൽ 41 ദുരിതാശ്വാസക്യാമ്പുകളിലായി 1986 പേരുണ്ട്. ഇതിൽ 811 പുരുഷന്മാരും 859 സ്ത്രീകളും 316 കുട്ടികളുമാണ്. ചെങ്ങന്നൂർ–25, കുട്ടനാട്- ഏഴ്, മാവേലിക്കര–മൂന്ന്, ചേർത്തല–-മൂന്ന്, കാർത്തികപ്പള്ളി–-രണ്ട്, അമ്പലപ്പുഴ–-ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. സ്ഥിതിരൂക്ഷമായ ചെങ്ങന്നൂരിൽ എൻഡിആർഎഫിന്റെ സംഘമെത്തിയിട്ടുണ്ട്.
നീരേറ്റുപുറം, മങ്കൊമ്പ്, നെടുമുടി, കാവാലം, വീയപുരം, തലവടി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലാണ്. എ സി റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയിട്ടില്ല.
മൂഴിയാര്‍ഡാം തുറന്നതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി. പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ പഞ്ചായത്തുകൾ വെള്ളത്തിൽ പൂർണമായും മുങ്ങി. വീടുകളിൽ കഴിയുന്നവരെയും കിടപ്പ് രോഗികളെയും അഗ്നി രക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. 30 അംഗ ഫയർ ആൻഡ് റെസ്‍ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്. ഐടിബിപി നൂറനാട് ഒരുടീമിനെ നീരേറ്റുപുറത്തേക്ക് അയച്ചു. രണ്ടു വീടുകൾക്ക് പൂർണമായും ആറ് വീടുകൾക്ക് ഭാഗികമായും തകരാറുണ്ട്. കുട്ടനാട്ടിൽ 44 ക്യാമ്പ് സജ്ജമാക്കിയതായി മന്ത്രി എം ലിജു അറിയിച്ചു.










0 comments