റെയിൽവേ സ്‌റ്റേഷൻ നവീകരണം
പാളം തെറ്റി

ആലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്ത് നടപ്പാത നിർമാണത്തിനുള്ള ടെെലുകൾ കൂട്ടിയിട്ടിരിക്കുന്നു

സ്വന്തം ലേഖകൻ
Published on Apr 17, 2026, 01:04 AM | 1 min read
ആലപ്പുഴ
അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുമാസം കൊണ്ട് നവീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ നവീകരണം രണ്ടര വർഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത നിലയിൽ. സ്‌റ്റേഷന് മുൻവശത്ത് കട്ട വിരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സ്‌റ്റേഷന് സമീപമുള്ള കാന നിർമാണം തുടങ്ങിയിട്ടെയുള്ളു. മുൻവശത്തെ കമാനത്തിന് പെയിന്റ് അടിച്ചു. ഇതൊഴികെ മറ്റ് ജോലികളൊന്നും പൂർത്തിയാക്കാനായിട്ടില്ല.
2023 അവസാനമാണ് സ്‌റ്റേഷൻ നവീകരണം ആരംഭിച്ചത്. എന്നാൽ ജോലികൾ നിശ്‌ചയിച്ച രീതിയിൽ നടന്നിട്ടില്ലെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. കരാറുകാരും റെയിൽവേയും തമ്മിൽ ഇടയുന്നത് പതിവായി. ഇതോടെ പലപ്പോഴും ജോലികൾ നിർത്തിവച്ചു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റ അവലോകന യോഗത്തിലും ആലപ്പുഴ സ്‌റ്റേഷൻ നവീകരണം വൈകുന്നത് ചർച്ചയായിരുന്നു. തുടർന്ന്, മേൽനോട്ടത്തിന് പ്രത്യേകം ചുമതല നൽകിയെങ്കിലും ഫലമുണ്ടായില്ല.
ജോലികൾ പൂർത്തിയാകാത്തതിനാൽ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലാണ്. പ്ലാറ്റ്ഫോം ഓഫീസിന്റെ സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത കാരണം വനിതകൾ ഉൾപ്പെടെയുള്ള മെക്കാനിക്കൽ ജീവനക്കാർ കടുത്ത വിഷമത്തിലാണ്. സ്‌റ്റേഷൻ നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോം ഓഫീസ് നിർമിച്ചു നൽകാമെന്ന് തിരുവനന്തപുരം അസി. ഡിവിഷണൽ റെയിൽവേ മാനേജർ ജീവനക്കാർക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.









0 comments