ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് ആക്രമിച്ചു
കോയില്‍മുക്ക് സ്‌കൂളിൽ അടിസ്ഥാനസൗകര്യം ആവശ്യപ്പെട്ട് ജനകീയസമരം

ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദിനെ യൂണിഫോം ധരിക്കാത്ത പൊലീസുകാരൻ വലിച്ചിഴച്ച് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നു
തകഴി
എടത്വ കോയില്‍മുക്ക് ഗവ. എൽപി സ്‌കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റി എടത്വ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിനെതിരെ പൊലീസ് അതിക്രമം. പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് സംസാരിക്കാൻ ശ്രമിച്ച നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. ബ്ലോക്ക് പ്രസിഡന്റ് കെ ജി അരുൺകുമാർ, സെക്രട്ടറി അജു ആനന്ദ്, ജനറൽ സെക്രട്ടറി അഖിൽ ഷാജി, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ നിഹാസ് നാസർ, ഡി കലേഷ്‌കുമാർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പിന്നീട് വിട്ടയച്ചു. പഴയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാൽ വെറും രണ്ട് മുറികളിലാണ് എൽകെജി, യുകെജി, ഒന്നുമുതൽ നാലുവരെ ക്ലാസുകളും അധ്യാപകരുടെ ഓഫീസും പ്രവർത്തിക്കുന്നത്. ഇത്രയും പരിമിത സാഹചര്യത്തിൽ കുട്ടികൾക്ക് പഠിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ കുട്ടനാട് എംഎൽഎ, ഇതുവരെ പഞ്ചായത്ത് പ്രസിഡന്റിനോടോ എഇഒയോടോ സംസാരിച്ചിട്ടില്ലെന്നും എംഎൽഎയുടേത് തട്ടിപ്പാണെന്നും നേതാക്കൾ ആരോപിച്ചു. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഒരാഴ്‌ചയ്‌ക്കുള്ളിൽ പരിഹാരം കാണുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് എടത്വയിലെ സ്വകാര്യ സ്‌കൂളുകളെ സഹായിക്കാൻ സർക്കാർ സ്‌കൂളിനെ മനഃപൂർവം അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പ്രതിഷേധയോഗം കെ ജി അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. അജു ആനന്ദ് അധ്യക്ഷനായി. ആരോമൽ പ്രതീഷ്, അഖിൽ ഷാജി, ഡി കലേഷ്‌കുമാർ, നിഹാസ് നാസർ എന്നിവർ സംസാരിച്ചു.










0 comments