ഹർത്താൽ ഭാഗികം

ചാരുംമൂട് ടൗണിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടയുന്നു
ആലപ്പുഴ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ആഹ്വാനംചെയ്‌ത ഹർത്താൽ ജില്ലയിൽ ഭാഗികം. സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിച്ചു. കലക്‌ടറേറ്റിലും മിനി സിവിൽ സ്‌റ്റേഷനിലും കാര്യമായ പ്രശ്‌നമുണ്ടായില്ല. കെഎസ്‌ആർടിസി ബസുകൾ സർവീസ് നടത്തി. യാത്രക്കാർ കുറഞ്ഞതിനാൽ ചില സർവീസുകൾ റദ്ദാക്കി. സ്വകാര്യബസുകൾ ആലപ്പുഴ പട്ടണത്തിൽ ഉൾപ്പെടെ സർവീസ് നടത്തിയില്ല. ആലപ്പുഴയിൽ ബോട്ട് സർവീസുകൾക്ക് തടസമുണ്ടായില്ല. ചിലയിടങ്ങളിൽ ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ചെന്നിത്തലയിൽ ഹർത്താൽ അനുകൂലികൾ ടെന്പോ വാഹനത്തിന് കല്ലെറിഞ്ഞു. ചെങ്ങന്നൂരിൽ ആർടി ഓഫീസിൽ സമരാനുകൂലികൾ എത്തിയയെങ്കിലും പരീക്ഷ നടത്തിയതായി മോട്ടോർ വാഹന അധികൃതർ അറിയിച്ചു. ആലപ്പുഴ പട്ടണത്തിൽ കടകമ്പോളങ്ങൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. ചില കടകളിൽ ഉടമകളുമായി തർക്കമുണ്ടായി. മാവേലിക്കര, ചെങ്ങന്നൂർ, ചാരുംമൂട് മേഖലകളിൽ കെഎസ്ആർടിസി ബസുകളടക്കം തടഞ്ഞു. ആലപ്പുഴ വൈഎംസിഎ ജങ്ഷൻ, ബോട്ട് ജെട്ടി, പിച്ചുഅയ്യർ, മുല്ലയ്‌ക്കൽ എന്നിവിടങ്ങളിൽ ബലമായി കടകൾ അടപ്പിച്ചത് സംഘർഷത്തിനിടയാക്കി. വ്യപാരി വ്യവസായി ഏകോപനസമിതിയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു. ബോട്ടുജെട്ടി ജങ്ഷനിലെ തുണിക്കട അടപ്പിക്കാൻ ശ്രമിച്ചതും സംഘർഷത്തിൽ കലാശിച്ചു. ഹർത്താൽ അനുകൂലികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും പരാതിയുണ്ട്. സമരാനുകൂലികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി. സമരാനുകൂലികളുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ചാരുംമൂട് ചാരുംമൂട്ടിൽ കെഎസ്ആർടിസി ബസുകളും ലോറികളും തടഞ്ഞവരെ താക്കീത് നൽകി വിട്ടു. കെ പി റോഡിൽ മിൽമ ചെയർമാൻ മണി വിശ്വനാഥിന്റെ കാർ തടഞ്ഞു. പൊലീസെത്തിയതോടെ വാഹനം വിട്ടു. ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഓഫീസുകളും അടപ്പിച്ചു.









0 comments