മുക്കുപണ്ടം പണയംവച്ച് 30 ലക്ഷം തട്ടി; അമ്മയും മകനും അറസ്റ്റിൽ

ചാരുംമൂട്
മുക്കുപണ്ടം പണയംവച്ച് 30 ലക്ഷം രൂപ തട്ടിയകേസിൽ അമ്മയും മകനും അറസ്റ്റിൽ. മുതുകുളം റാണിഭവനത്തിൽ അനീഷ് ബി ബാബു (19) അമ്മ രാജേശ്വരി (50) എന്നിവരെയാണ് നൂറനാട് എസ്ഐ എസ് മിഥുനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ രാജേശ്വരിയുടെ ഭർത്താവ് ഹരി (58) യെ പിടികൂടാനുണ്ട്. കലതിവിളയിൽ ഫൈനാൻസിയേഴ്‌സ് ഉടമ നൂറനാട് ഇടക്കുന്നം മുറിയിൽ കലതിവിളയിൽ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വ രാവിലെ പത്തോടെ ഒന്നാം പ്രതി അനീഷ് സ്ഥാപനത്തിൽ എത്തി 16 - ഗ്രാമും 100 മില്ലിഗ്രാമും തൂക്കം വരുന്ന സ്വർണമെന്ന് തോന്നിക്കുന്ന രണ്ട് വളകൾ പണയം വച്ച് 1,40,000 രൂപ കൈപ്പറ്റി. ബാബു ഈ വളകൾ കെഎസ്എഫ്ഇയിൽ മാറ്റിവയ്ക്കുമ്പോൾ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുന്നത്. കഴിഞ്ഞ ഫെബ്രവരിമുതൽ മൂന്നു പ്രതികളും പലപ്പോഴായി 30 ലക്ഷത്തോളം രൂപയുടെ ഉരുപ്പടികൾ ഇവിടെ പണയം വച്ചിരുന്നു. ബാബു ഇതെല്ലാം ഇവിടെ തന്നെയായാണ് മാറ്റിവച്ചത്. ഇതും അപ്രൈസർ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. ചൊവ്വാഴ്ച നൂറനാട് സ്റ്റേഷനിലെത്തി ബാബു മൊഴി നൽകി. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി ഹരിയെ പൊലീസ് അന്വഷിച്ചുവരികയാണ്. എസ്ഐ സുരേഷ് കെ ബാബു, എഎസ്ഐ സ്വർണരേഖ, സീനിയർ സിപിഒ പി സുനിൽകുമാർ,സിപിഒമാരായ മനു, മനു പ്രസാദ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.










0 comments