ദുരിതം നീങ്ങും
മങ്കൊമ്പ് ക്ഷേത്രം റോഡ് നവീകരണം പുരോഗമിക്കുന്നു

നിർമ്മാണം പുരോഗമിക്കുന്ന മങ്കൊമ്പ് ക്ഷേത്രം റോഡ്
മങ്കൊമ്പ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. റോഡ് ഉയർത്തി വീതി കൂട്ടിയാണ് പുനർനിർമിക്കുന്നത്. സംസ്ഥാന മത്സ്യബന്ധന തുറമുഖ വകുപ്പിന് കീഴിലെ തീരദേശറോഡിന്റെ നിലവാരമുയര്‍ത്തുന്ന പദ്ധതിയില്‍പ്പെടുത്തി ഒരുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ക്ഷേത്രത്തിലേക്ക് മങ്കൊമ്പ്– കണ്ണാടി റോഡിൽനിന്നും വാഹനങ്ങൾ എത്താനുള്ള ഏകമാര്‍ഗമാണ് ഈ റോഡ്. അവിട്ടം തിരുനാള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഗവ, എല്‍പി സ്‌കൂള്‍, പഞ്ചായത്ത് ആയുര്‍വേദ– ഹോമിയോ ആശുപത്രികള്‍, സെന്റ് പയസ് ടെന്‍ത് പള്ളി എന്നിവടങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. വെള്ളം കയറുന്ന റോഡിലൂടെയുള്ള ദുഷ്‌കര യാത്രയ്‌ക്കാണ് നവീകരണത്തോടെ അറുതിയാവുന്നത്. കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് അഞ്ച് ബസ് സര്‍വീസ് നടത്തിയിരുന്നു. കാലപ്പഴക്കത്താല്‍ റോഡ് തകര്‍ന്നതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ചെറിയൊരു വേലിയേറ്റം ഉണ്ടായാലും റോഡ് വെള്ളക്കെട്ടിലാകുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് റോഡ് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.










0 comments