ചെങ്ങന്നൂരില്‍ ജില്ലാ ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്‍തു

ചെങ്ങന്നൂർ ജില്ലാ ആശുപത്രി കെട്ടിട സമുച്ചയം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം
ചെങ്ങന്നൂർ
വികസന രംഗത്ത് ചെങ്ങന്നൂരിനും മന്ത്രി സജി ചെറിയാനും ഡബിൾ എ പ്ലസ് നൽകുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 100 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂരിൽ നിർമിച്ച ജില്ല ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് പതിനായിരം കോടി രൂപയിലേറെ എൽഡിഎഫ് സർക്കാർ ചെലവഴിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ആരോഗ്യ രംഗത്ത് വിപ്ളവകരമായ മാറ്റമാണ് കഴിഞ്ഞ നാളുകളിൽ ചെങ്ങന്നൂരിൽ ഉണ്ടായതെന്ന് സജി ചെറിയാൻ പറഞ്ഞു. ആശുപത്രി എന്ന് വിളിക്കാൻ കഴിയാത്ത ദയനീയ സാഹചര്യത്തിൽ നിന്ന് പ്രതിദിനം 2000 ലേറെ രോഗികൾക്ക് ആശ്രയിക്കുവാൻ കഴിയുന്ന തരത്തിലേക്ക് ജില്ല ആശുപത്രി ഉയർന്നിരിക്കുകയാണ്. മണ്ഡലത്തിലെ 13 ആശുപത്രികളുടെയും നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. പ്രഥമ പരിഗണന നൽകിയ ജില്ലാആശുപത്രി നിർമാണവും സമ്പൂർണ കുടിവെള്ള പദ്ധതിയും ലക്ഷ്യം നേടിയെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ടി അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, എസ് രാധാകൃഷ്ണൻ, നിതിൻ ചെറിയാൻ, ജി കൃഷ്ണകുമാർ, ടി വിശ്വനാഥൻ, ജി വിവേക്, എം കെ മനോജ്, ഷാജി ജോൺ പട്ടന്താനം എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ സ്വാഗതവും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ടി അനിത കുമാരി നന്ദിയും പറഞ്ഞു.











0 comments