1.19 കോടി ചെലവ്: വലിയകുളം നവീകരണം തുടങ്ങി

മാവേലിക്കര വലിയകുളം നവീകരണ പ്രവർത്തനം എം എസ് അരുൺകുമാർ എംഎൽഎ വിലയിരുത്തുന്നു
മാവേലിക്കര
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്ക് സ്ഥിതിചെയ്യുന്ന വലിയകുളത്തിന്റെ നവീകരണം തുടങ്ങി. 1.19 കോടിയാണ് പദ്ധതി ചെലവ്. സമൂഹമടത്തിന്റെ ഭാഗത്തുനിന്ന് കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വിശാലമായ പടവുകൾ നിർമിക്കും. കുളത്തിലെ മണ്ണും ചെളിയും നീക്കി ഒരു മീറ്റര്‍ ആഴം കൂട്ടി നാലുവശവും സംരക്ഷണഭിത്തി കെട്ടും. ആദ്യം വെള്ളം പൂര്‍ണമായി നീക്കിയ ശേഷം ചെളി വാരിമാറ്റും. തുറന്ന് മറ്റു പ്രവൃത്തികൾ നടത്തും. വെള്ളം പമ്പ് ചെയ്ത് കോട്ടത്തോട്ടിലൂടെയും കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പിന്നിലുളള ഓടയിലൂടെയും പുറത്തേക്ക് ഒഴുക്കിവിടും. കുളത്തിനു ചുറ്റുമുള്ള കാട് വെട്ടിത്തുടങ്ങി. വലിയകുളത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യം കാരണം കാട് തെളിക്കൽ ശ്രമകരമായ ജോലിയാണ്. എം എസ് അരുണ്‍കുമാര്‍ എംഎല്‍എയുടെ ഇടപെടലിൽ 2022ലെ സംസ്ഥാന ബജറ്റിലാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രക്കുളത്തിന്റെയും മാവേലിക്കര വലിയകുളത്തിന്റെയും കണ്ടിയൂര്‍ ക്ഷേത്രക്കുളത്തിന്റെയും നവീകരണത്തിന് തുക അനുവദിച്ചത്. എം എസ് അരുൺകുമാർ എംഎൽഎ, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, മൈനർ ഇറിഗേഷൻ അസി. എൻജിനിയർ ഉഷ ദിവാകരൻ എന്നിവർ പ്രദേശം സന്ദർശിച്ചു. നവീകരണം അടിയന്തരമായി പൂർത്തീകരിക്കാൻ എംഎൽഎ നിർദേശം നൽകി.










0 comments