അടുത്തയാഴ്‌ച പ്രവൃത്തി തുടങ്ങും
വൈറ്റില കുരുക്കഴിക്കാൻ ഒന്നരക്കോടിയുടെ പദ്ധതി

കൊച്ചി
വൈറ്റില ജങ്‌ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണാൻ ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനം.
കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡിക്ക് (എൻഎച്ച് വിഭാഗം) അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസനപ്രവൃത്തികൾ വേഗത്തിൽ നടപ്പാക്കാൻ നിർദേശിച്ചത്.
റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച ആരംഭിക്കണം. നിലവിലെ തടസ്സങ്ങൾ നീക്കി പുതിയ റോഡ് ലൈൻ ചെയ്യുന്ന പദ്ധതി ജൂലൈ 30-നകം പൂർത്തിയാക്കണം. പദ്ധതിയിലൂടെ വൈറ്റിലയിലെ ട്രാഫിക് കുരുക്കിൽ 60 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ റോഡുകൾ
വൈറ്റില ജങ്‌ഷനിൽനിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലും 12.5 മീറ്റർ വീതിയിലും പുതിയറോഡ് നിർമിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ കാരണം നിലവിലെ ഗതാഗതം കൂടുതൽ വഷളാകാതിരിക്കാൻ മതിൽ പൊളിക്കുന്നതുൾപ്പെടെയുള്ള ജോലികൾ പൂർണമായും രാത്രിയിലായിരിക്കും. അവശിഷ്ടങ്ങൾ അപ്പോൾത്തന്നെ ഗ്രീൻ സോണുകളിലേക്ക് മാറ്റും
ഗതാഗതം ഇങ്ങനെ
പദ്ധതിയുടെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽനിന്ന് വരുന്ന സ്വകാര്യ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കണിയാമ്പുഴ റോഡിലൂടെ സഞ്ചരിച്ച് ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും. ഇൗറോഡിൽനിന്ന് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സംസ്ഥാനപാതയിലൂടെ കടത്തിവിടും.
വൈറ്റില ജങ്‌ഷനെ ഭാവിയിൽ പൂർണമായും സിഗ്നൽരഹിതമാക്കാനുള്ള സുപ്രധാന ചർച്ചകളും യോഗത്തിൽ നടന്നു. ഇ ശ്രീധരൻ ഉൾപ്പെടെ സമർപ്പിച്ച മൂന്നുപദ്ധതികൾ ക്രോഡീകരിച്ച് ചെലവുകുറഞ്ഞ പ്രായോഗിക പദ്ധതി തയ്യാറാക്കാൻ ചൊവ്വാഴ്‌ച കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.











0 comments