യുഡിഎഫ് സർക്കാർ പദ്ധതിവിഹിതം വെട്ടി
നഗരവികസനം വഴിമുട്ടി

കൊച്ചി
യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെ കൊച്ചി നഗരവികസനം പ്രതിസന്ധിയിൽ. സ്വന്തം സർക്കാരിൽനിന്നും ജില്ലക്കാരനായ മുഖ്യമന്ത്രിയിൽനിന്നും കിട്ടിയ എട്ടിന്റെപണിയിൽ കോർപറേഷൻ യുഡിഎഫ് ഭരണസമിതിയും വെട്ടിലായി.
പദ്ധതിവിഹിതം പുനഃക്രമീകരിച്ചതിലൂടെ കോർപറേഷന്റെ വികസന ഫണ്ടിൽ (പൊതുവിഭാഗം) ഉൾപ്പെടെ വൻ കുറവുണ്ടായി. ഇതോടെ നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ കോർപറേഷന്റെ വികസനപ്രവർത്തനങ്ങളാകെ വഴിമുട്ടുന്ന സ്ഥിതിയാണ്. ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിക്കുന്ന രീതിയിലും വിനിയോഗ വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇതും വികസനത്തെ പിന്നോട്ടടിപ്പിക്കും.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 133.34 കോടിയായിരുന്നു വികസന ഫണ്ട് വിഹിതം. പുതുക്കിയ ബജറ്റിൽ യുഡിഎഫ് സർക്കാരിത് 23.67 കോടിയായി ചുരുക്കി. 109.66 കോടിയുടെ കുറവാണ് വരുത്തിയത്.
പട്ടികജാതി ഉപപദ്ധതിയിൽ 9.70 കോടി 8.24 കോടിയായും പട്ടികവർഗ ഉപപദ്ധതിയുടേത് 2.59 കോടിയിൽനിന്ന് 2.20 കോടിയുമായി കുറച്ചു. യഥാക്രമം 1.45 കോടി, 38.75 ലക്ഷത്തിന്റെയും കുറവാണ് യുഡിഎഫ് സർക്കാർ വരുത്തിയത്. ഇത് അടിസ്ഥാനസൗകര്യ വികസനം, പൊതുജനാരോഗ്യം, വെള്ളക്കെട്ടുനിവാരണം, റോഡുകളുടെ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ, ഭവനനിർമാണം, വനിത–ഭിന്നശേഷി വിഭാഗ ക്ഷേമപ്രവർത്തനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വികസനങ്ങൾ, പട്ടികജാതി, പട്ടികവർഗ വികസന പദ്ധതി എന്നിവ നടപ്പാക്കുന്നതിൽ തിരിച്ചടിയാകും.

കൊച്ചിപോലുള്ള വലിയ നഗര സമുച്ചയങ്ങളുടെ പ്രത്യേക വികസന ആവശ്യങ്ങൾ പരിഗണിച്ച്, കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചി കോർപറേഷന് 15–ാം ധനകാര്യ കമീഷന്റെ ഭാഗമായി അർബൻ അഗ്ലാമറേഷൻ ഗ്രാന്റാണ് ലഭിച്ചിരുന്നത്. എന്നാൽ, 2026–27 മുതൽ 16–ാം ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിക്കുന്ന രീതിയിലും വിനിയോഗ വ്യവസ്ഥകളിലും മാറ്റം വരുത്തി. നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നഗര വികസനത്തിനായി മുന്പ് ഉപയോഗിച്ചിരുന്ന പൊതുവിഭാഗം പ്ലാൻ ഫണ്ടിന് പകരമായി ഈ ഗ്രാന്റ് ഉപയോഗിക്കാൻ സാധിക്കാതെ വരും.











0 comments